പാലക്കാട്: ആർഎസ്എസ് സ്വയംസേവകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്‌ട്രീയ വിരോധത്തിന്റെ പേരിലെന്ന് പോലീസ്. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ സഞ്ചരിച്ച കാർ ഓടിച്ചയാളുടെ കുറ്റസമ്മതമൊഴിയാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. അഞ്ച് പേർ ചേർന്നാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. മൂന്ന് പേർ കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ചു. സംഭവത്തിൽ എട്ട് പ്രതികളുണ്ടെന്നും ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയിൽ പറയുന്നു.
ബൈക്കിൽ വരികയായിരുന്നു സഞ്ജിത്തിനെ പ്രതികള്‍ ചവിട്ടി വീഴ്‌ത്തി. ഇതിന് പിന്നാലെ നാല് പേർ കാറിൽ നിന്നിറങ്ങി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാർ ഓടിച്ചയാൾ പുറത്തിറങ്ങിയില്ല. മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പ്രതികൾ തിരിച്ച് പോയത്. അവശേഷിക്കുന്ന മൂന്ന് പേർ കൊലയാളി സംഘത്തിന് എല്ലാ സഹായവും ചെയ്തു നൽകിയെന്നുമാണ് ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴി.
നവംബർ 15ന് രാവിലെ ഒമ്പതു മണിയോടെയാണ് സഞ്ജിത് കൊലപ്പെട്ടത്. ഈ ദിവസം രാവിലെ ഏഴ് മണിക്കാണ് തത്തമംഗലത്ത് വച്ച് അഞ്ച് പ്രതികളും കാറിൽ കയറിയത്. സഞ്ജിത്തിനെ കുറിച്ചുള്ള എല്ലാവിവരങ്ങളും മറ്റ് മൂന്ന് പേർ ചേർന്ന് കൊലയാളികളെ അറിയിക്കുന്നുണ്ടായിരുന്നു. കൊല നടത്തിയ ശേഷം പ്രതികൾക്ക് രക്ഷപ്പെടാനുള്ള സഹായവും ഇവർ ചെയ്തു കൊടുത്തു. രാഷ്‌ട്രീയ വിരോധമാണ് കൊലയ്‌ക്ക് പിന്നിലെന്നും ഒന്നാം പ്രതിയുടെ മൊഴിയിൽ പറയുന്നു.
പ്രതികളെല്ലാം പാലക്കാട് ജില്ലയിൽ നിന്നുമുള്ളവരാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾ കസ്റ്റഡിയിലുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
Comments