ദുബായ്: എല്ലാവരും ബൂസ്റ്റർ ഡോസ് വാക്‌സിൻ സീകരിക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിനോഫാം വാക്സിൻ സ്വീകരിച്ചവർ രണ്ടാം ഡോസ് എടുത്ത് 6 മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് എടുക്കണമെന്നാണ് മുൻപ് അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മറ്റ് വാക്‌സിൻ സ്വീകരിച്ചവരും ബൂസ്റ്റർ ഡോസ് എടുക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചത്.
ഇതര വാക്‌സിൻ സ്വീകരിച്ചവർ രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം കഴിയുമ്പോൾ ബൂസ്റ്റർ ഡോസ് എടുത്ത് സുരക്ഷ ഉറപ്പാക്കണമെന്നാണ് അധികൃതർ അറിയിച്ചത്. കൊറോണ ബാധിച്ചവർക്കും ഏതാനും മാസത്തിനുശേഷം ബൂസ്റ്റർ എടുക്കാമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
മുൻപ് പ്രായമായവരും ആരോഗ്യപ്രശ്‌നങ്ങളുള്ള രോഗികൾക്കുമാണ് ബൂസ്റ്റർ ഡോസിന് മുൻഗണന നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.
സിനോഫാം വാക്‌സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്ററായി അതേ വാക്‌സിനോ ഫൈസറോ എടുക്കാം. സിനോഫാം വാക്‌സിൻ ബൂസ്റ്ററായി സ്വീകരിക്കുന്നവർ അതിന്റെ ഒരു ഡോസും ഫൈസർ സ്വീകരിക്കുന്നവർ അതിന്റെ രണ്ട് ഡോസും സ്വീകരിക്കണം. യുഎഇ ജനസംഖ്യയിൽ 90 ശതമാനത്തിലധികം ആളുകളും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments