ദുബായ്: ലോക ചെസ് ചാമ്പ്യൻഷിപ്പിന് വെളളിയാഴ്ച ദുബായിയിലെ എക്‌സ്‌പോ 2020 വേദിയിലെ എക്‌സിബിഷൻ ഹാളിൽ തുടക്കമാകും. നിലവിലെ ലോക ജേതാവ് മാഗ്നസ് കാൾണും റഷ്യയുടെ നെപോമ്‌നിയാച്ചിയുമാണ് കലാശ പോരാട്ടത്തിൽ കരുക്കൾ നീക്കുന്നത്. ഇന്ത്യൻ സമയം രാത്രി 9.30ന് ആണ് ആദ്യ പോരാട്ടം.
ഒരു ദശാബ്ദത്തിലേറെ ലോകചാമ്പ്യൻ പദവി നിലനിർത്തുന്ന കാൾസണ് നെപോമ്‌നിയാച്ചി വെല്ലുവിളി ഉയർത്തുമെന്നാണ് വിദഗ്ധർ കണക്ക്കൂട്ടുന്നത്. ചെന്നൈയിൽ നടന്ന 2013ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിശ്വനാഥ് ആനന്ദിനെ പരാജയപ്പെടുത്തിയ കാൾസൺ ഇതുവരെ കിരീടം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല.
ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് കാൾസൺ. കാൾസന്റെ കളി ബോബി ഫിഷറിന്റെയും അനത്തൊലി കാർപ്പോവിന്റെയും ശൈലികൾ സമന്വയിപ്പിച്ച് കൊണ്ടുളളതാണ്. ബോബി ഫിഷറിനെപോലെ മത്സരബുദ്ധിയും കാർപ്പോവിനെ പോലെ വളരെ പൊസിഷണലായി എതിരാളിയെ വലിഞ്ഞു മുറുക്കിയുളള നീക്കവുമാണ് കാൾസണെ വ്യത്യസ്തനാകുന്നത്.
2020-21ൽ നടന്ന കാൻഡിഡേറ്റ് ടൂർണ്ണമെന്റെ് വിജയിച്ചാണ് നെപോമ്‌നിയാച്ചി ലോക ചാമ്പ്യൻഷിപ്പിന്റെ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ഏറ്റവും മികച്ച എട്ട് കളിക്കാരാണ് 14 റൗണ്ടുളള കാൻഡിഡേറ്റ് ടൂർണ്ണമെന്റെിൽ പങ്കെടുക്കുന്നത്. നിലവിലെ ലോക ചാമ്പ്യനെ ആര് നേരിടണമെന്ന് തീരുമാനിക്കുന്ന ടൂർണമെന്റെ് ആണ് കാൻഡിഡേറ്റ് ചെസ് ചാമ്പ്യൻഷിപ്പ്.
ദൗർബല്യമില്ലാത്ത കളിക്കാരൻ എന്ന് പുകൾപെറ്റ കാൾസന്റെ കളി നെപോമ്‌നിയാച്ചി എങ്ങനെ നേരിടുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്. കാൾസണ് തന്നെയാണ് സാധ്യത കൽപ്പിക്കുന്നത്. എന്നാൽ ഗ്യാരി കാസ്പറോവിന്റെയും അനാത്തൊലി കാർപ്പോവിന്റെയും നാട്ടുകാരനായ നെപോമ്‌നിയാച്ചിയെ തളളിക്കളയാനാവില്ല. ആക്രമണശൈലിയാണ് റഷ്യൻ താരത്തിന്റെ കളിയുടെ സവിശേഷത. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 12ൽ നിന്ന് 14 റൗണ്ടായി ഉയർത്തിയിട്ടുണ്ട്. 14.90 കോടി രൂപയാണ് സമ്മാനതുക. അതിൽ വിജയിക്ക് 60 ശതമാനവും എതിരാളിക്ക് 40 ശതമാനവും ലഭിക്കും. ഡിസംബർ 11 വരെയാണ് പോരാട്ടം.
Comments