ഇടുക്കി: മുല്ലപ്പെരിയാർ ബേബി ഡാമിനു മുന്നിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് തമിഴ്‌നാടിന് അനുമതി നൽകിയ സംഭവത്തിൽ ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിന്റെ കാരണം തേടി കേന്ദ്രം. ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് കാരണം വ്യക്തമാക്കാൻ കേരളത്തോട് ആവശ്യപ്പെട്ടത്. സസ്‌പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് മന്ത്രാലയം നിർദ്ദേശം നൽകി.
ഐഎഫ്എസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. എന്നാൽ ഇക്കാര്യങ്ങൾ കേന്ദ്രം അറിഞ്ഞത് മാദ്ധ്യമ വാർത്തകളിലൂടെയാണ്. അതിനാൽ സംഭവത്തിൽ വ്യക്തമായ റിപ്പോർട്ട് നൽകാനാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടത്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് ബേബി ഡാമിനു മുന്നിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത്. എന്നാൽ ഈ അനുമതി സംസ്ഥാന സർക്കാരിന്റെ അറിവോടെയല്ല നൽകിയതെന്ന് ആരോപിച്ച് കേരള സർക്കാർ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ബെന്നിച്ചനെ സസ്‌പെൻഡ് ചെയ്തത്.
അതേസമയം, മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരം മുറിയ്‌ക്കാനുള്ള അനുമതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആദ്യം നൽകിയ മരം മുറി അനുമതി കേരളം റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹർജി ചൂണ്ടിക്കാട്ടി. കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്ക് നിലവിലുള്ള എല്ലാ തടസങ്ങളും നീക്കണം. വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.
Comments