ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൽ ജീവൻ മിഷൻ സാക്ഷാത്കരിച്ചത് ശുദ്ധ ജലമെന്ന നൂറിലധികം കുടുംബങ്ങളുടെ സ്വപ്‌നം. ലഡാക്കിലെ ഗ്രമമായ സ്‌കംപുകിലെ 105 വീടുകളിലേക്കാണ് കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി ശുദ്ധജല പൈപ്പുകൾ എത്തിയത്. ഇതോടെ കാലങ്ങളായി തുടരുന്ന ഒരു വലിയ പ്രശ്‌നം പരിഹരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികൾ.
ശുദ്ധജലം ലഭിക്കുന്നതിൽ ഭൂപ്രകൃതിയായിരുന്നു ഗ്രാമവാസികൾക്ക് എന്നും തടസ്സമായി നിന്നിരുന്നത്. സമുദ്രമേഖലയിൽ നിന്നും 13,000 അടി ഉയരത്തിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൊടും ശൈത്യം അനുഭവപ്പെടുന്ന ഇവിടെ ജലാശയങ്ങൾ എല്ലായ്‌പ്പോഴും തണുത്തുറഞ്ഞിരിക്കും. അതുകൊണ്ടുതന്നെ ദൈനംദിന ആവശ്യങ്ങൾക്ക് വെള്ളമില്ലാതെ വലിയ ബുദ്ധിമുട്ടാണ് ജനങ്ങൾ നേരിട്ടിരുന്നത്.
പ്രശ്‌നപരിഹാരത്തിനായി പ്രാദേശിക ഭരണകൂടത്തെയും, സർക്കാരിനെയും ജനങ്ങൾ നിരവധി തവണ സമീപിച്ചിരുന്നു. എന്നാൽ യാതൊരുഫലവും ഉണ്ടായില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇതിനൊരു പരിഹാരം കാണുകയായിരുന്നു.
ഒരിക്കൽ കിട്ടാക്കനിയായ ശുദ്ധജലം ഇപ്പോൾ സുലഭമാണെന്ന് ഗ്രാമവാസികൾ പറയുന്നു. എല്ലാ വീടുകളിലും ഇന്ന് പെപ്പ് കണക്ഷൻ ഉണ്ട്. കേന്ദ്രസർക്കാരിനോട് അതിയായ നന്ദിയുണ്ടെന്നും ഗ്രാമവാസികൾ വ്യക്തമാക്കുന്നു.
ഉയർന്നമേഖലയായ സ്‌കാംപകിൽ മൈനസ് മൂന്ന് ഡിഗ്രിയാണ് പകൽ സമയങ്ങളിലെ താപനില. പൈപ്പിലൂടെ വരുന്ന വെള്ളം തണുത്ത് ഉറയാതിരിക്കാൻ പൈപ്പിന് മുകളിലായി ഇൻസുലേഷൻ ജാക്കറ്റ് സ്ഥാപിച്ചിട്ടുണ്ട്.
Comments