തിരുവനന്തപുരം: അട്ടപ്പാടി ശിശുമരണത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം സർക്കാരിന്റെ കടുത്ത അനാസ്ഥയെന്ന് ചെന്നിത്തല ആരോപിച്ചു. സർക്കാരിനെ ഒന്നാം പ്രതിയാക്കി നരഹത്യക്ക് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.
പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്ന് നേരത്തേ മരണങ്ങൾ നടന്ന അവസരങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടും അവ പരിഹരിക്കുന്നതിൽ സർക്കാർ ഗുരുതരവീഴ്ച്ചയാണ് വരുത്തിയത്. നേരത്തെ തന്നെ ഇക്കാര്യത്തിൽ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ നാലു ദിവസത്തിനിടെയുണ്ടായ നാല് കുട്ടികളുടെ മരണം ഒഴിവാക്കാമായിരുന്നു. ഈ വർഷം ഇത് വരെ പതിനൊന്നു മരണം റിപ്പോർട്ട് ചെയ്തത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അടിക്കടി ശിശുമരണങ്ങൾ സംഭവിക്കുമ്പോഴും സർക്കാർ വകുപ്പുകൾ തമ്മിൽ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാണ് ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
ആരോഗ്യ വകുപ്പിന്റെയും പട്ടികജാതി വകുപ്പിന്റെയും പൂർണ്ണ പരാജയം കാരണമാണിങ്ങനെ സംഭവിക്കുന്നത്. കുറ്റക്കാർക്കെതിരെ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണം.ശിശുമരണത്തിൽ സർക്കാരിനെയും ഒന്നാം പ്രതിയും ഉദ്യോഗസ്ഥരെ രണ്ടാം പ്രതിയുമാക്കി കേസെടുക്കണം. എങ്കിൽ മാത്രമേ ആദിവാസി മേഖലയിലെ ഇത്തരം ദാരുണ സംഭവങ്ങൾ ഒഴിവാക്കാനാകൂ. മരണപ്പെട്ട പിഞ്ചു കുട്ടികളുടെ രക്ഷിതാക്കൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments