കഴിഞ്ഞ നവംബർ 25നാണ് ദക്ഷിണാഫ്രിക്കയിൽ പുതിയൊരു കൊറോണ വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചത്. ബി.1.1.529 എന്ന ഒമിക്രോൺ വകഭേദമാണ് ഇതെന്നും കണ്ടെത്തി. ലോകാരോഗ്യ സംഘടന അതീവ അപകടകാരിയാണെന്ന് വിലയിരുത്തിയ ഈ വകഭേദത്തിന് വാക്‌സിൻ പോലും അത്ര ഫലപ്രദമല്ലെന്ന റിപ്പോർട്ടുകളും ഉയരുന്നുണ്ട്. അതായത് നാം വില്ലൻ വകഭേദമായി കണ്ടിരുന്ന ഡെൽറ്റയേക്കാൾ അപകടകാരിയാണ് ഒമിക്രോൺ എന്ന് സാരം. പെട്ടെന്ന് പടരാനും രോഗവ്യാപനം കൂട്ടാനും കെൽപ്പുള്ളവയാണ് ഒമിക്രോൺ.
ലോകാരാഗ്യ സംഘടനയുടെ പ്രഖ്യാപനം കൂടി വന്നതോടെ രോഗം ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലേക്ക് ഒട്ടുമിക്ക രാജ്യങ്ങളും വിലക്കേർപ്പെടുത്തി. പുതിയ കൊറോണ വൈറസ് വകഭേദത്തിനെതിരെ അടിയന്തിര നടപടിയെടുക്കാനാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. വകഭേദങ്ങൾ വീണ്ടും സൃഷ്ടിക്കപ്പെടുന്നത് വാക്സിൻ പ്രതിരോധത്തെ മറികടക്കാൻ ഇടയാക്കിയേക്കും എന്ന് ആരോഗ്യവിദഗ്ധരും ഭയപ്പെടുന്നു. ഒമിക്രോണിന് ഇതിനോടകം തന്നെ അമ്പത് ജനിതക വ്യതിയാനങ്ങൾ സംഭവിച്ചതായാണ് വിവരം. പ്രതിരോധശേഷി കുറവുള്ള ഒരു രോഗിയിൽ ഉണ്ടായ കടുത്ത അണുബാധയിൽ നിന്നായിരിക്കാം ഒമിക്രോൺ രൂപപ്പെട്ടതെന്ന് ലണ്ടനിലെ യു.സി.എൽ. ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫ്രാങ്കോയിസ് ബലോക്സ് പറയുന്നു.
ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചതിന് പിന്നാലെ ബോട്സ്വാന ഉൾപ്പടെയുള്ള സമീപ രാജ്യങ്ങളിലേക്കാണ് രോഗം പടർന്നത്. വാക്സിന്റെ ഇരുഡോസുകളും സ്വീകരിച്ചവർ പോലും ഒമിക്രോൺ രോഗബാധിതരാണ്. ദക്ഷിണാഫ്രിക്കയിൽ നൂറിലേറെ പേർക്കും ബോട്സ്വാനയിൽ അഞ്ചോളം ആളുകൾക്കും ഒമിക്രോൺ ബാധിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലും രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. ഫൈസർ വാക്സിൻ സ്വീകരിച്ചവരിലാണ് ഇത് കണ്ടെത്തിയത്. ഇവരുടെ സാമ്പിളുകളിൽ ഉയർന്ന തോതിലാണ് വൈറസിന്റെ തോത് കണ്ടെത്തിയത്.
ആഫ്രിക്കൻ രാജ്യമായ മലാവിയിൽ നിന്ന് തിരിച്ചെത്തിയ ഒരാളിൽ ഈ പുതിയ വകഭേദം കണ്ടെത്തിയതായി ഇസ്രായേലും സ്ഥിരീകരിച്ചു. പുതിയ കൊറോണ വൈറസ് വകഭേദം വ്യാപിച്ച സാഹചര്യത്തിൽ പ്രത്യേക കരുതലിലാണ് ഇന്ത്യയും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷയിൽ ഒമിക്രോൺ ഭിഷണി ചർച്ച ചെയ്യാൻ അടിയന്തിര യോഗവും വിളിച്ചുചേർത്തു. നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാരെ കർശന സ്‌ക്രീനിങ് പരിശോധനകൾക്ക് വിധേയരാക്കുന്നുണ്ട്.
ഒമിക്രോൺ വകഭേദത്തിന്റെ പ്രത്യേകതകൾ, സ്വഭാവം എന്നിവയെക്കുറിച്ച് മനസിലാക്കാൻ കൂടുതൽ ഗവേഷണങ്ങൾ നടത്തുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയും അറിയിക്കുന്നത്. നിരീക്ഷിക്കേണ്ട വകഭേദങ്ങൾ, ആശങ്കപ്പെടേണ്ട വകഭേദങ്ങൾ, വലിയ പ്രാധാന്യമുള്ള വകഭേദങ്ങൾ എന്നിങ്ങനെ അവയെ ശാസ്ത്രജ്ഞർ തരംതിരിച്ചിട്ടുമുണ്ട്.
ചില വകഭേദങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ എളുപ്പത്തിലും പെട്ടെന്നും വ്യാപിക്കാൻ സാധ്യതയുള്ളതാണ്. ഇത് കൊറോണ കേസുകൾ പെട്ടെന്ന് വർധിക്കാൻ കാരണമാകും. രോഗബാധിതരുടെ എണ്ണം കൂടിയാൽ ആരോഗ്യമേഖല വലിയ സമ്മർദത്തിലാകും. അത് കൂടുതൽ ആളുകളുടെ ആശുപത്രിവാസത്തിനും മരണത്തിനും ഇടയാക്കും. ഇത്തരത്തിൽ ഇന്ത്യയിൽ രോഗ വ്യാപനം വർദ്ധിപ്പിച്ച കൊറോണ വകഭേദമാണ് ഡെൽറ്റ. ആദ്യമായി തിരിച്ചറിഞ്ഞതും ഇന്ത്യയിലാണ്. വാക്സിനുകൾ ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
മറ്റൊന്നാണ് ഡെൽറ്റ പ്ലസ്. എവൈ.4.2 ആണ് ഡെൽറ്റ പ്ലസ് വകഭേദമായി അറിയപ്പെടുന്നത്. ഡെൽറ്റ വകഭേദത്തിന് വീണ്ടും വകഭേദം സംഭവിക്കുന്നത് വഴിയാണ് ഡെൽറ്റ പ്ലസ് വകഭേദമുണ്ടായത്. ഡെൽറ്റ പ്ലസ് വകഭേദവും ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണ്. പിന്നീട് ഇത് പത്തിലേറെ രാജ്യങ്ങളിൽ തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യു.കെയിലാണ് കൂടുതൽ കേസുകളും ഉണ്ടായത്. ബി.1.1.7 എന്ന വകഭേദമാണ് ആൽഫ വകഭേദം എന്ന് അറിയപ്പെടുന്നത്. 2020ന്റെ അവസാനം തെക്കുകിഴക്ക് ഇംഗ്ലണ്ടിലാണ് ഇത് കണ്ടെത്തിയത്. മറ്റുള്ള വൈറസിനേക്കാൾ 70 ശതമാനം കൂടുതൽ വ്യാപനശേഷിയുള്ളതാണ് ഇത്. മരണത്തിന് സാധ്യത കൂടുതലുള്ള വകഭേദമായാണ് ഇത് കണക്കാക്കുന്നത്. ബി.1.351 വകഭേദമാണ് ബീറ്റ എന്ന് അറിയപ്പെടുന്നത്. ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലാണ് വകഭേദം ആദ്യമായി കണ്ടെത്തിയത്. ബീറ്റ വൈറസ് വളരെ എളുപ്പത്തിൽ വ്യാപിക്കും. പക്ഷേ, ഗുരുതരമായ രോഗാവസ്ഥയ്‌ക്ക് ഇടയാക്കില്ല.
അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ളതാണ് ഒടുവിൽ സ്ഥിരീകരിച്ച ഒമിക്രോൺ. ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഇതിനെ വിശേഷിപ്പിക്കുന്നത്. യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ഇനിയത്ര കൂളല്ല കാര്യങ്ങൾ, കരുതിയിരിക്കുക, ജാഗ്രത പാലിക്കുക..
Comments