തിരുവനന്തപുരം: കുഞ്ഞിനെ തിരികെ ലഭിച്ചതിനു ശേഷം അനുപമയ്‌ക്കും അജിത്തിനും എതിരായ സൈബർ ആക്രമണം കൂടുതൽ ശക്തമാകുന്നു.അജിത്തിന് സർക്കാർ ജോലി നൽകണമെന്ന വ്യാജ പോസ്റ്റർ പ്രചരണമാണ് ഏറ്റവും ഒടുവിലത്തേത്. സമരത്തിന് പിന്തുണ നൽകിയ പ്രമുഖരുടെ പേരിലാണ് വ്യാജ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.
ഭരണകൂട ഭീകരതയുടെ ഇര അജിത്തിന് സർക്കാർ ജോലി നൽകണമെന്ന് സാംസ്‌ക്കാരിക പ്രവർത്തകരുടെ അടക്കം പേര് പരാമർശിച്ചാണ് പ്രചരിപ്പിക്കുന്നത്. അനുപമയുടെ സമരത്തെ പിന്തുണച്ച സച്ചിദാനന്ദൻ, ബിആർപി ഭാസ്‌കർ അടക്കമുള്ളവരുടെ പേരും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് സത്യമെന്ന് വിശ്വസിച്ച് നൂറ് കണക്കിന് ഷെയറുകളും നടക്കുന്നുണ്ട്.സൈബർ ആക്രമണത്തിന് പിന്നാലെ അനുപമയും അജിത്തും പേരൂർക്കട പോലീസിൽ പരാതി നൽകി.
ഇടത് സൈബർ ഹാൻഡിലുകളാണ് പ്രചാരണത്തിന് പിന്നിലെന്നും പരാതി കൊടുക്കുമെന്നും അനുപമ അജിത്ത് ഐക്യദാർഢ്യ സമിതി വ്യക്തമാക്കി.കോടതിയെ നേരിട്ട് സമീപിക്കാനാണ് സമരസമിതിയുടെ തീരുമാനം. എസ്‌സി എസ്ടി കമ്മീഷനും പരാതി നൽകും.
നേരത്തെ എം സ്വരാജ് ഫാൻസ് എന്ന പേരിൽ നടന്ന പ്രചാരണങ്ങളിൽ ബന്ധമില്ലെന്ന് കാട്ടി സ്വരാജ് രംഗത്തെത്തിയിരുന്നു. കുഞ്ഞിനെ ലഭിച്ചിട്ടും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ സുനന്ദക്കും എതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടരുമെന്ന് ഐക്യദാർഢ്യസമിതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സൈബർ അതിക്രമങ്ങളും വ്യാജ പ്രചാരണങ്ങളും വർദ്ധിക്കുകയാണെന്നാണ് ആരോപണം.
Comments