തിരുവനന്തപുരം: വിദ്യാർത്ഥിയെ മർദ്ദിച്ചയാളെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിന് സസ്‌പെൻഷനിലായ എസ്.ഐയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് വിവാദമാകുന്നു. സസ്‌പെൻഷനിലായ മംഗലപുരം എസ്‌ഐ വി.തുളസീധരൻ നായർ തള്ളവിരലുയർത്തി നിൽക്കുന്ന ചിത്രത്തിനു താഴെ ‘പോടാ പുല്ലേ’ എന്നെഴുതിയതാണ് ചർച്ചയായിരിക്കുന്നത്. ശനിയാഴ്ചയാണ് തുളസീധരൻ നായരെ സസ്‌പെൻഡ് ചെയ്തത്. അന്ന് രാത്രി എട്ടരയ്‌ക്കാണ് പോടാ പുല്ലേ എന്നെഴുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്. പുത്തൻതോപ്പ് ചിറയ്‌ക്കൽ ആസിയ മൻസിലിൽ എച്ച്.അനസിന് നടുറോഡിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ നടപടി സ്വീകരിക്കാത്തതിനും, പ്രതിയെ സഹായിച്ചതിനുമാണ് എസ്.ഐയെ സസ്‌പെൻഡ് ചെയ്തത്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിദ്യാർത്ഥിയായ അനസിനെ ഗുണ്ടാ നേതാവ് ഫൈസൽ ക്രൂരമായി മർദിച്ചത്. മർദനമേറ്റ് നിലത്ത് വീണിട്ടും നിലത്തിട്ട് ചവിട്ടിയും മതിലിനോട് ചേർത്ത് വച്ച് ഇടിച്ചും പതിനഞ്ച് മിനിറ്റോളമാണ് ക്രൂരത തുടർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പരാതി സ്വീകരിക്കാൻ എസ്‌ഐ വിസമ്മതിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി ഫൈസലിന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തു. മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ മേഖല ഡിഐജി സഞ്ജയ്കുമാർ ഗുരുദിൻ സ്റ്റേഷനിൽ നേരിട്ടെത്തി അന്വേഷിച്ചാണ് നടപടി എടുത്തത്.
Comments