കോംഗോയുടെ തെക്കുകിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന ഖനിയിൽ നിന്ന് 5 ചൈനക്കാരെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയി . കോംഗോയിലെ തെക്കൻ കിവു പ്രവിശ്യയിലെ മുകേര ഗ്രാമത്തിലാണ് സംഭവം . സംഭവത്തിനിടെ ഖനിയിൽ നിലയുറപ്പിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. തട്ടിക്കൊണ്ടുപോകലിനു പിന്നിൽ ആരാണെന്നുള്ളത് ഇപ്പോഴും വ്യക്തമായിട്ടില്ല. കോംഗോയിൽ ഗുണ്ടാ, അക്രമസംഘങ്ങളും ധാരാളമുണ്ട്.
കോംഗോയുടെ ഈ ഭാഗങ്ങളിൽ ചൈനീസ് ഖനന കമ്പനികളും പ്രാദേശിക ഭരണകൂടങ്ങളും നാട്ടുകാരും തമ്മിൽ പ്രശ്നങ്ങളുണ്ട് . ഖനനത്തോടുള്ള എതിർപ്പിനെ തുടർന്നാണ് ചൈനക്കാരെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന . മതിയായ അനുമതികളില്ലാതെയാണ് ചൈന കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നതെന്നാണ് ആരോപണം .
ആഗസ്റ്റിൽ 6 ചൈനീസ് കമ്പനികളുടെ പ്രവർത്തനാനുമതി തെക്കൻ കിവു പ്രവിശ്യയുടെ ഗവർണർ എടുത്തുകളഞ്ഞിരുന്നു. കമ്പനികളുടെ തദ്ദേശീയരും ചൈനക്കാരുമായ എല്ലാ തൊഴിലാളികളോടും ഇവിടം വിട്ടുപോകാനും ഗവർണർ നിർദേശിച്ചിരുന്നു .
മുൻ പ്രസിഡന്റ് ജോസഫ് കബിലയുടെ നേതൃത്വത്തിൽ ചൈനയുമായി 600 കോടി യുഎസ് ഡോളറിന്റെ കരാറിൽ കോംഗോ ഒപ്പുവച്ചിരുന്നു. രാജ്യത്തു അടിസ്ഥാന സൗകര്യ വികസനം നടത്തണം എന്നതായിരുന്നു ഉടമ്പടി. മറിച്ച് ഖനനം നടത്തി ആദായം സ്വന്തമാക്കുക എന്നതായിരുന്നില്ല . ചൈനയുമായുള്ള ചില ഉടമ്പടികൾ കോംഗോയ്‌ക്ക് അത്ര ഗുണകരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇപ്പോഴത്തെ പ്രസിഡന്റായ ഫെലിക്സ് ഷിസെകെടി ഈ കരാർ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
Comments