ഒരു പ്രതീക്ഷയുമില്ലാതെ ഒരു ജയമെങ്കിലും നേടുമോ എന്ന് പോലും സംശയിക്കപ്പെട്ടിരുന്ന ഒരു ടീം. ലോകക്രിക്കറ്റിലെ കരുത്തന്മാരുടെ മുന്നിൽ അമ്പേ തകർന്നു പോകുമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാർ വിധിയെഴുതിയ ടീം. എന്നാൽ ആ ടീം കാണിച്ചത് അത്ഭുതങ്ങളായിരുന്നു. മുടിചൂടാമന്നന്മാരെന്ന് പ്രഖ്യാപിച്ച് ഹാട്രിക് കിരീടം നേടാനെത്തിയെ വെസ്റ്റിൻഡീസിനെ ലോഡ്സിൽ തകർത്ത് കപിലിന്റെ ചെകുത്താന്മാർ കിരീടം ചൂടി. ഐതിഹാസികമായ ആ ക്രിക്കറ്റ് വിജയത്തിന്റെ കഥപറയുന്ന 83 എന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.
കപിൽദേവായി രൺവീർ സിംഗ് വേഷമിടുന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ണു നിറയ്‌ക്കുന്നതും അതിനൊപ്പം തന്നെ ആവേശമുണർത്തുന്നതുമാണ്. 17 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് തോൽവിയിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ ടീമിനെ കൈപിടിച്ചുയർത്തിയ കപിലിന്റെ ഇന്നിംഗ്സാണ് ട്രെയിലറിൽ പ്രധാനമായും കാണിച്ചിരിക്കുന്നത്. മാച്ചുകൾക്ക് മുൻപ് വിരലിലെണ്ണാവുന്നവർ മാത്രം പങ്കെടുത്ത പത്രസമ്മേളനത്തിൽ ഞങ്ങളിവിടെ വന്നത് കിരീടം നേടാനാണെന്ന് കപിൽ ദേവ് ആത്മവിശ്വാസത്തോടെ പറയുന്ന രംഗവും ട്രെയിലറിലുണ്ട്. കിരീടം നേടിയതിനു ശേഷം മുറി നിറഞ്ഞു കവിഞ്ഞ പത്രക്കാർക്ക് മുന്നിൽ ഞാനിത് നേരത്തെ പറഞ്ഞതല്ലേ എന്ന കപിലിന്റെ ചോദ്യവും ട്രെയിലറിലുണ്ട്.
കബീർ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്ത എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ കപിൽ ദേവിന്റെ ജീവിതകഥയാണ് 83 പറയുന്നത്. എങ്കിലും 1983 ലെ ലോകകപ്പ് വിജയമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. കബീർ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രൺബീർ സിംഗിനൊപ്പം നായികയായി അഭിനയിക്കുന്നത് ദീപിക പദുക്കോണാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് ദീപിക.
ക്രിക്കറ്റിനെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഇന്ത്യക്കാർ ചിത്രത്തെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടീസറുകൾക്കൊപ്പം ട്രെയിലറും സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ ട്രെയിലറിന്റെ കാഴ്‌ച്ച ആറു ലക്ഷം കടന്നിട്ടുണ്ട്.
Comments