ഇസ്ലാമാബാദ്: സിന്ധിലെ ജനതയേയും ബലൂചിസ്ഥാനേയും തകർക്കുന്ന ചൈനയുടെ ഇടനാഴി പദ്ധതിക്കെതിരെ നിയമനടപടികളുമായി പ്രദേശിക ജനത. ഇതോടെ ചൈനയുടെ പദ്ധതി അവതാളത്തിലാവുകയാണ്. ഇമ്രാൻഖാന്റെ നിർബന്ധത്തിന് വഴങ്ങി യാതൊരു പ്രാദേശികധാരണയുമില്ലാതെ നടത്തുന്ന പദ്ധതിക്കെതിരെയാണ് ബലൂച് ജനത കോടതിയെ സമീപിച്ചത്.
ചൈനയുടെ സാമ്പത്തിക ഇടനാഴി വികസനത്തിലാണ് ബലൂച് ജനതയുടെ എല്ലാം നഷ്ടമാകുന്നത്. കൃഷിയിടങ്ങളും ജലലഭ്യതയുമെല്ലാം അട്ടിമറിക്കപ്പെടുന്ന പദ്ധതിക്കെതിരെയാണ് ജനങ്ങൾ സിന്ധ് കോടതിയെ സമീപിച്ചിരിക്കുന്നത്. പൊതുവേ സിന്ധ് പ്രവിശ്യാ ഭരണകൂടത്തോട് ദേഷ്യമുള്ള ഇമ്രാന്റെ എല്ലാ നടപടികളും പ്രതികാരബുദ്ധിയോടെയാണെന്നും ജനങ്ങൾക്ക് പരാതിയുണ്ട്.
പ്രത്യേക സാമ്പത്തിക മേഖലയായും വ്യവസായ മേഖലയായും പ്രഖ്യാപിക്കുന്ന സ്ഥലത്തെ മാനദണ്ഡങ്ങളൊന്നും പാലിച്ചിട്ടില്ല. പ്രദേശവാസികളുടെ പുനരധിവാസം ചർച്ചചെയ്യപ്പെട്ടിട്ടില്ല. അടഞ്ഞുപോകാനിടയുള്ള സഞ്ചാര പാതകളും ജലലഭ്യതയ്ക്കും കൃഷി ഭൂമി നഷ്ടത്തിനും പകരമെന്ത് എന്ന് അറിയില്ല. പ്രാദേശിക ഭരണകൂടത്തെ പോലും പദ്ധതിവിവരം ധരിപ്പിപ്പിച്ചിട്ടില്ലെന്നതാണ് ജനങ്ങളുടെ ആശങ്ക. കോടതിയിൽ കേസ് ശക്തമാക്കി നീങ്ങാനാണ് ജനങ്ങളുടെ തീരുമാനം.
പദ്ധതി നടത്തിപ്പിനായി കരാർ കൊടുക്കാൻ നടത്തിയ ലേലത്തിലും അട്ടിമറി നടന്നതായി കോടതിയെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ഇമ്രാൻഖാന്റെ ഇംഗിതത്തിന് നിൽക്കുന്ന കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നതെന്നാണ് പരാതി. രണ്ടാമത്തെ കമ്പനി സിന്ധ് പ്രവിശ്യയിലെതായതിനാലാണ് ലേലത്തിൽ നിന്ന് ഒഴിവാക്കാൻ കാരണമായതെന്നാണ് ആരോപണം. മാത്രമല്ല പദ്ധതി ബലൂചിസ്ഥാനെ ചൈനയ്ക്ക് തീറെഴുതിക്കൊടുക്കുന്ന തരത്തിലാണ് നീങ്ങുന്നതെന്ന ആശങ്കയും ജനങ്ങൾ പങ്കുവെക്കുന്നുണ്ട്.
Comments