ന്യൂഡൽഹി: അതിർത്തിയിലെ സമരകാലത്ത് മരിച്ച പ്രതിഷേധക്കാർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് പ്രതിപക്ഷം. പാർലമെന്റിലാണ് പ്രതിപക്ഷം ഇക്കാര്യ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിഷേധത്തിന്റെ ഭാഗമായി ആരും മരിച്ചതായി സർക്കാരിന്റെ രേഖയിലില്ലെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം മറുപടി നൽകി.
പ്രതിഷേധത്തിൽ 700 ലധികം കർഷകർ മരിച്ചുവെന്നാണ് സമരസംഘടനാ നേതാക്കളുടെയും പ്രതിപക്ഷത്തിന്റെയും വാദം. എന്നാൽ അതിർത്തിയിലെ പ്രതികൂല കാലാവസ്ഥയിൽ രോഗം ബാധിച്ചും ഹൃദയാഘാതത്താലും സമരവുമായി ബന്ധപ്പെട്ട മറ്റ് അനിഷ്ടസംഭവങ്ങളിലും മരിച്ചവരുടെ പട്ടികയാണ് ഇവർ ഉയർത്തിക്കാട്ടുന്നത്.
വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് പോലീസ് നടപടിയിൽ പരിക്ക് പറ്റുകയോ ജീവഹാനി നേരിടുകയോ ചെയ്തിട്ടുളളത്. ഈ വസ്തുത മറച്ചുവെച്ചാണ് 700 ലധികം പേർക്ക് ജീവഹാനി നേരിട്ടുവെന്ന് സമരസംഘടനാ നേതാക്കൾ പ്രചരിപ്പിക്കുന്നത്. കാർഷിക ബില്ലുകൾ പിൻവലിക്കുന്നതായ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയതിന് പിന്നാലെ കോൺഗ്രസ് നേതാക്കളായ പ്രിയങ്കയും രാഹുലും ഇക്കാര്യം ഉയർത്തി സോഷ്യൽ മീഡിയയിൽ പ്രചാരണം തുടങ്ങിയിരുന്നു.
കോൺഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ഇന്നലെ സഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. പ്രതിഷേധത്തിനിടെ മരിച്ചവരുടെ റെക്കോഡ് തയ്യാറാക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ആവശ്യം. അടിയിന്തിര പ്രാധാന്യത്തോടെ വിഷയം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡൽഹിയിലെ പരുക്കൻ കാലാവസ്ഥയിലാണ് കൂടുതൽ പേരും മരിച്ചതെന്ന് ലോക്‌സഭാ സെക്രട്ടറി ജനറലിന് നൽകിയ കത്തിൽ മനീഷ് തിവാരി തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തെ പഞ്ചാബ് സർക്കാർ ഇവർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമെടുത്തിരുന്നു.
Comments