ഇടുക്കി: സിപിഎം മന്ത്രിസഭാംഗങ്ങളെ വിമർശിച്ച് സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനം. പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ഏകാധിപതിയാണെന്നും, അതിനെ ചോദ്യം ചെയ്യാൻ കഴിവുള്ള ഒരു എംഎൽഎ പോലും ഇല്ലെന്നും ഏരിയ സമ്മേളനത്തിൽ വിമർശനം ഉയർന്നു. എംഎൽഎമാരും മന്ത്രിമാരുമുൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയെന്ന ഏകാധിപതിയെ ചോദ്യം ചെയ്യുന്നില്ലെന്നായിരുന്നു വിമർശനം.
എം.എം.മണിയെ രണ്ടാം മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെതിരേയും സമ്മേളനത്തിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. എം.എം.മണിയുടെ പ്രായമാണ് പരിഗണിച്ചതെങ്കിൽ മുഖ്യമന്ത്രി മാറി നിന്ന് മാതൃക കാണിക്കണമായിരുന്നു. കെ.കെ.ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാൽ എന്തായിരുന്നു കുഴപ്പമെന്നും ചില പ്രതിനിധികൾ ചോദ്യം ഉന്നയിച്ചു.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും, ആരോഗ്യ മന്ത്രി വീണ ജോർജ്ജും പരാജയമാണെന്ന വിമർശനവും ഉയർന്നു. പദവികളിലേക്ക് പ്രായം പരിഗണിക്കുമ്പോൾ എല്ലാ മേഖലകളിലും അത് പരിഗണിക്കണം. താഴേത്തട്ട് മുതൽ ഇതൊരു ഘടകമാക്കണം. പലരും കടിച്ചുതൂങ്ങി കിടക്കുന്നത് കാരണം യുവാക്കൾക്ക് അവസരം ലഭിക്കുന്നില്ലെന്നും പ്രതിനിധികളിൽ ചിലർ കുറ്റപ്പെടുത്തി. ലോക്കൽ സെക്രട്ടറിമാരായ ക്ഷണിതാക്കളാണ് വിമർശനവുമായി രംഗത്ത് വന്നത്.
Comments