തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട സംഭവത്തിൽ പള്ളിയിൽ നിന്ന് പ്രതിഷേധിക്കാൻ സാധിക്കില്ലെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ. കൂടുതൽ അപകടമുണ്ടാക്കുന്ന കാര്യമാണത്. പള്ളി കൂടുതൽ ആദരിക്കപ്പെടേണ്ട ഒരിടമാണ്. പള്ളിയുടെ പവിത്രതക്ക് യോജിക്കാത്ത ഒന്നും ഉണ്ടാവാൻ പാടില്ല. പള്ളിയിൽ നിന്ന് പ്രതിഷേധിക്കുന്നത് ഒഴിവാക്കണം. പലരും കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിന്റെ ഉത്തരവാദിത്തം സമസ്തയ്‌ക്കാവുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും അനുകൂലമായ നിലപാട് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അത് ഉണ്ടായില്ലെങ്കിൽ കുടുതൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും. വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹം ചർച്ചയ്‌ക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പരിഹാരമായില്ലെങ്കിൽ മാത്രമേ മറ്റ് പ്രതിഷേധങ്ങളിലേക്ക് കടക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുള്ളു. മാന്യമായി മുഖ്യമന്ത്രി ചർച്ചയ്‌ക്ക് വിളിച്ച സാഹചര്യത്തിൽ ആ രീതിയിൽ തന്നെ കാര്യങ്ങൾ നീക്കും. പരിഹാരമാർഗ്ഗമുണ്ടോ എന്ന് മാത്രമാണ് ചിന്തിക്കുന്നത്. അതില്ലെങ്കിൽ പ്രതിഷേധിക്കാൻ സമസ്ത മുന്നിലുണ്ടാകും. വഖഫ് ബോർഡ് നിയമനം സംസ്ഥാനത്ത് വഖഫ് ബോർഡ് ആണ് തീരുമാനിക്കേണ്ടത്. നിയമനങ്ങളിൽ കൂടി ആലോചന വേണം.
വഖഫ് വകുപ്പ് മന്ത്രി അബ്ദുറഹിമാനെതിരെയും ജിഫ്രി തങ്ങൾ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. അബ്ദുറഹിമാന് ധാർഷ്ട്യമാണ്. പ്രശ്‌നങ്ങളുണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞത് മാന്യമായാണ്. എന്നാൽ എന്തുവന്നാലും നിയമം പാസാക്കുമെന്നാണ് വഖഫ് മന്ത്രി പറഞ്ഞത്. ആ ധാർഷ്ട്യം അംഗീകരിക്കാനാകില്ല. പള്ളിയിൽ നിന്ന് കാര്യങ്ങൾ പറയുമ്പോഴും അത് പ്രകോപനപരമാകരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
Comments