ശ്രീനഗർ : വിനോദ സഞ്ചാരികളെ മാടിവിളിച്ച് ജമ്മു കശ്മീർ. കഴിഞ്ഞ മാസം റെക്കോർഡ് വിനോദ സഞ്ചാരികളാണ് കശ്മീർ സന്ദർശിക്കാൻ എത്തിയത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീർ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് ഇടുന്നത്.
തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബറിൽ കശ്മീരിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞിരുന്നു. എന്നാൽ ഉറങ്ങിയ വിനോദ സഞ്ചാര മേഖല നവംബറിൽ ഉണർന്നു. കഴിഞ്ഞ മാസം 1.27 ലക്ഷം പേരാണ് വിനോദ സഞ്ചാരത്തിനായി കശ്മീരിൽ എത്തിയത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പിന്നാലെ 2019 നവംബറിൽ 12,086 പേരാണ് ജമ്മു കശ്മീരിൽ എത്തിയത്. എന്നാൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ 2020 നവംബറിൽ ഇത് 6,327 ആയി കുറഞ്ഞു. ഇതിന് മുൻപ് 2017 ലാണ് ഒരു ലക്ഷത്തിന് മുകളിൽ വിനോദ സഞ്ചാരികൾ ജമ്മു കശ്മീരിൽ എത്തിയത്. 1.12 ലക്ഷം പേരാണ് അന്ന് ജമ്മു കശ്മീരിൽ എത്തിയത്. 2018 ൽ 33,720 പേരും, 2016 ൽ 23,569 പേരും, 2015 ൽ 64,778 പേരും ് കശ്മീർ സന്ദർശിച്ചിരുന്നു.
ഒക്ടോബറിൽ നിരവധി ഭീകരാക്രമണങ്ങളാണ് ജമ്മു കശ്മീരിൽ ഉണ്ടായത്. ഇതേ തുടർന്ന് വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഭയം മൂലം നിരവധി പേർ മുൻകൂട്ടി നിശ്ചയിച്ച കശ്മീർ യാത്രകൾ വേണ്ടെന്ന് വെച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ സ്വീകരിച്ച ശക്തമായ നടപടിയുടെ ഫലമായി നവംബറിൽ കശ്മീരിലെ സ്ഥിതിഗതികൾ ശാന്തമായിരുന്നു. ഈ സാഹചര്യത്തിലാണ് വിനോദ സഞ്ചാരികൾ കശ്മീരിലേക്ക് ഒഴുകിയെത്തിയത്.
Comments