തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അധികജലം തുറന്ന് വിട്ടത് പെരിയാര്‍ തീരദേശവാസികള്‍ക്ക് സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനു കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന് ആവശ്യത്തിന് വെള്ളം ലഭിക്കണം എന്നതാണ് കേരള സര്‍ക്കാരിന്റെ അഭിപ്രായം. ഷട്ടറുകള്‍ തുറക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയും മുന്നറിയിപ്പോടെയും ആയിരിക്കണം. മുന്നറിയിപ്പില്ലാതെ രാത്രിയിലും അതിരാവിലെയും വെള്ളം പുറന്തള്ളുന്നതു വഴി പരിഭ്രാന്തിയും അപകടസാധ്യതയും സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും സ്റ്റാലിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്നലെ പത്ത് ഷട്ടറുകളാണ് അർദ്ധരാത്രിയിലും പുലർച്ചെയുമായി തമിഴ്‌നാട് തുറന്നുവിട്ടത്. വണ്ടിപ്പെരിയാർ, വളളക്കടവ് പ്രദേശങ്ങളിലെ വീടുകളിൽ വരെ രാത്രിയിൽ വെളളം കയറിയിരുന്നു. നാട്ടുകാരും പ്രതിഷേധവുമായി റോഡിലിറങ്ങി. കഴിഞ്ഞ ദിവസവും തമിഴ്‌നാട് ഇതേ രീതിയിൽ അണക്കെട്ട് തുറന്നുവിട്ടിരുന്നു. ഇനി രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഷട്ടർ തുറക്കരുതെന്നും ജലനിരപ്പ് അനുസരിച്ച് പകൽ തന്നെ വെളളം ക്രമീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് വീണ്ടും രാത്രിയിൽ ഷട്ടർ തുറന്നത്. കഴിഞ്ഞ ദിവസം വണ്ടിപെരിയാർ പോലുള്ള താഴ്ന്ന പ്രദേശങ്ങളിലെ ഉയർന്ന ജലനിരപ്പും ജനങ്ങൾ അനുഭവിക്കുന്ന ആശങ്കയും സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്,
മുല്ലപ്പെരിയാർ ഡാമിൽ നിന്നും കൃത്യമായ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പരിഹാര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനു കത്ത് അയച്ചു. ഡാം സൈറ്റിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരന്തരമായ നിരീക്ഷണം ഉണ്ടാകണമെന്നും, ഷട്ടറുകൾ തുറക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയും മുന്നറിയിപ്പോടേയും ആയിരിക്കണമെന്നും ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ രാത്രിയിലും അതിരാവിലെയും വെള്ളം പുറന്തള്ളുന്നതു വഴി പരിഭ്രാന്തിയും അപകടസാധ്യതയും സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണം.
കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോൾ തന്നെ തമിഴ്‌നാടിന് ആവശ്യത്തിന് വെള്ളം ലഭിക്കണം എന്നതാണ് കേരള സർക്കാരിന്റെ അഭിപ്രായം. 2021 നവംബർ 30ന് വണ്ടിപെരിയാർ പോലുള്ള താഴ്ന്ന പ്രദേശങ്ങളിലെ ഉയർന്ന ജല നിരപ്പും ജനങ്ങൾ അനുഭവിക്കുന്ന ആശങ്കയും സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഏകദേശം 5700 ക്യൂസെക്‌സ് എന്ന തോതിൽ ഷട്ടൾ തുറന്നതാണ് ജല നിരപ്പ് ഉയരാൻ കാരണമായത്. പ്രദേശത്തെ വീടുകൾ വെള്ളത്തിനടിയിലായതും വെള്ളപ്പൊക്കത്തിന് കാരണമായതും ഇതിനാലാണ്.
അടുത്തിടെ ഉണ്ടായ പ്രകൃതി ദുരന്തത്തെ അതിജീവിച്ച തമിഴ്‌നാട് സർക്കാരിനും ജനങ്ങൾക്കും കേരളത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്യുന്നു. അയൽ സംസ്ഥാനങ്ങൾ എന്ന നിലയിൽ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനത്തിലും ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങൾ ചർച്ചചെയ്യുകയും തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്യാൻ തമിഴ്‌നാടും കേരളവും ഒരുമിച്ച് പരിശ്രമിക്കേണ്ടതാണ്. അതിനാവശ്യമായ മുൻകൈ എടുക്കാൻ കേരളം ശ്രമിക്കും.
Comments