തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാനിലുമായി രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. നിലവിൽ വിശാഖപട്ടണത്തിൽ നിന്ന് 400 കിലോമീറ്റർ അകലെയായാണ് തീവ്രന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പുലർച്ചെയോടെ തെക്കൻ ആന്ധ്രയ്‌ക്കും ഒഡീഷയ്‌ക്കും ഇടയിൽ തീരം തൊടും. ആന്ധ്രയുടെ തീര മേഖലകളിൽ കനത്ത മഴ മുന്നറിയിപ്പുണ്ട്. തെക്കൻ ആന്ധ്ര തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാകും കാറ്റ് വീശുന്നത്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
മേഖലയിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. 95ഓളം ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലും അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഞായർ, തിങ്കൾ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
Comments