തിരുവനന്തപുരം ; സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയല്ല, ഹൈസ്പീഡ് റെയിൽ പദ്ധതിയാണ് കേരളത്തിന് ആവശ്യമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. കേരള സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി പ്രായോഗികമല്ലെന്ന് കാട്ടി ഡിഎംആർസി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ മുഖ്യമന്ത്രിക്കു കത്തയച്ചു
സിൽവർ ലൈൻ സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിലെ പൊരുത്തക്കേടുകളും അദ്ദേഹം കത്തിലൂടെ തുറന്ന് പറയുന്നുണ്ട് . സെമി ഹൈസ്പീഡ് റെയിൽവേയുടെ ചെലവ് 63,341 കോടി രൂപയാണെന്നും അതു കണ്ടെത്തേണ്ടതുണ്ടെന്നും സഭയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു . എന്നാൽ എങ്ങനെയാണ് ഈ തുക എസ്റ്റിമേറ്റഡ് തുകയായി കണക്കാക്കാകുന്നത് എന്നും , എങ്ങനെയാണ് ഇത്രയും വലിയ പദ്ധതിക്കായുള്ള തുക ഈ ഘട്ടത്തിൽ കണ്ടെത്തുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
സിൽവർ ലൈൻ പദ്ധതി ഉദ്യോഗസ്ഥർ പറയുന്നതു പോലെ അഞ്ചുവർഷം കൊണ്ടു തീരുന്ന പദ്ധതിയല്ല. ഇത്തരം വലിയ പദ്ധതി പൂർത്തിയാക്കുന്നതു വരെയുള്ള ചെലവിന്റെ അടിസ്ഥാനത്തിൽ വേണം പദ്ധതിച്ചെലവിനെ വിലയിരുത്താൻ. ചുരുങ്ങിയത് പത്തോ പന്ത്രണ്ടോ വർഷം വേണ്ടിവരും ഈ പദ്ധതി പൂർത്തിയാകാൻ. അഞ്ചുവർഷം എന്നൊക്കെ പറയുന്നത് ഉദ്യോഗസ്ഥരുടെ വെറും സ്വപ്നം മാത്രമാണ്. ഈ വർഷത്തിനിടെ പദ്ധതിയുടെ എസ്റ്റിമേറ്റിനേക്കാൾ 65 മുതൽ 75 ശതമാനം വരെ തുക ഉയരും.ഇതൊന്നും ശരിക്കും പഠനം നടത്താതെ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നതായാണു തോന്നുന്നത്.
ഈ പദ്ധതിയിൽ ചില അനുബന്ധപ്രവൃത്തികളുടെ ചെലവും പരാമർശിച്ചിട്ടില്ല.ചതുപ്പുകളിൽ നിർമാണം നടത്തുമ്പോൾ കാര്യമായ ബലപ്പെടുത്തൽ അത്യാവശ്യമാണ്. അതിന്റെ ചെലവ് സാധാരണയിടങ്ങളിലേക്കാൾ കൂടുതലാവും. അതുസംബന്ധിച്ചും വ്യക്തതയില്ല
2025ൽ പദ്ധതി പൂർത്തിയാകുമെന്നാണു കേരള സർക്കാർ പറയുന്നത്. ഇതു പ്രാവർത്തികമല്ല . ഇത്തരം പദ്ധതികൾ പത്തോ പന്ത്രണ്ടോ വർഷം കൊണ്ടേ തീരൂ. പ്രത്യേകിച്ച് കേരളത്തിലെ സാഹചര്യത്തിൽ. കേന്ദ്ര അനുമതി ലഭിക്കാൻ ഇനിയും ഏകദേശം രണ്ടുവർഷമെങ്കിലും വേണ്ടിവരും . ഫലപ്രദമായ രീതിയിൽ കാര്യങ്ങൾ ചെയ്യാതെ സ്വന്തം നിലയിൽ അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോയാൽ വായ്പ പോലും ലഭിക്കാൻ സാധ്യത കുറവാണെന്ന കാര്യം മറക്കരുതെന്നും ഇ ശ്രീധരൻ കത്തിൽ പറയുന്നു .
Comments