കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യുന്നത് നിരോധിച്ച് താലിബാന്. വിദേശരാജ്യങ്ങളുടെ അംഗീകാരം നേടുന്നതിനും, അഫ്ഗാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം നീക്കുന്നതിനും വേണ്ടിയാണ് താലിബാന്റെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. താലിബാന് പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍സദയുടെ പേരിലാണ് പ്രസ്താവന പുറത്തിറങ്ങിയിരിക്കുന്നത്. ‘സ്ത്രീകളും പുരുഷന്മാരും തുല്യരായിരിക്കണം. സ്ത്രീകളെ ബലം പ്രയോഗത്തിലൂടെയോ സമ്മര്‍ദ്ദത്തിലൂടെയോ വിവാഹം ചെയ്യരുതെന്നും’ അഖുന്‍സദയുടെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്ന് പറയുമ്പോഴും, പെണ്‍കുട്ടികള്‍ക്ക് സ്കൂളുകളില്‍ പഠനത്തിനുള്ള അനുവാദം താലിബാന് നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ താലിബാന്റെ പുതിയ ഉത്തരവിനെതിരെ വിമര്‍ശനങ്ങളും ശക്തമാണ്.
അമേരിക്ക അഫ്ഗാനില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ രാജ്യത്തിന് ലഭ്യമായിരുന്ന പല വിദേശഫണ്ടുകളും നിര്‍ത്തലാക്കിയിരുന്നു. ഒരു വസ്തുവിനെ പോലെയാണ് താലിബാന് സ്ത്രീകളെ പരിഗണിച്ചിരുന്നത്. ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനോ പണമിടപാടുകള്‍ക്ക് പകരമായോ സ്ത്രീകളെ കൈമാറ്റം ചെയ്തിരുന്നു. എന്നാല്‍ ഇനി മുതല്‍ തങ്ങള്‍ ഇതിനെല്ലാം എതിരാണെന്നാണ് താലിബാന്റെ വാദം. ഭര്‍ത്താവ് മരിച്ച 17 കാരിക്ക് വീണ്ടും വിവാഹം കഴിക്കാനുള്ള അനുവാദം നല്‍കുമെന്നും, അവര്‍ക്ക് ഇഷ്ടമുള്ള ഭര്‍ത്താവിനെ തിരഞ്ഞെടുക്കാനുള്ള അനുവാദം ഉണ്ടായിരിക്കുമെന്നും താലിബാന് പറയുന്നു. ഭര്‍ത്താവിന്റെ മരണശേഷം ഭര്‍ത്താവിന്റെ സഹോദരനോ, മറ്റ് ബന്ധുക്കളോ വിധവയായ സ്ത്രീയെ വിവാഹം ചെയ്യുന്നതായിരുന്നു ഇവരുടെ രീതി.
സ്ത്രീകളോട് കോടതികളിലും വിവേചനം പാടില്ലെന്നും, അവരോടും സത്യസന്ധമായി പെരുമാറണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും താലിബാന് പറയുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സ്ത്രീകള്‍ അഭിനയിക്കുന്ന ടിവി ഷോകളും പരിപാടികളും പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന ഉത്തരവ് താലിബാന് ഇറക്കിയത്. വനിത മാദ്ധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും താലിബാന് പറഞ്ഞിരുന്നു. വിനോദോപാധികളില്‍ ഏര്‍പ്പെടുന്നതിനും സ്ത്രീകള്‍ക്ക് വിലക്കുണ്ട്.
Comments