അഗളി: അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെ ആരോഗ്യത്തെയും നവജാത ശിശുമരണത്തെയും കുറിച്ചുളള ഗൗരവമുളള റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കെ മിന്നൽ സന്ദർശനവുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. അട്ടപ്പാടിയിലെ സ്ഥിതി പഠിക്കാനും ആദിവാസി ക്ഷേമത്തിന്റെ മറവിൽ സംസ്ഥാനം നടത്തുന്ന കേന്ദ്രഫണ്ട് വെട്ടിപ്പ് ഉൾപ്പെടെ മനസിലാക്കാനും ബിജെപിയുടെ വസ്തുതാ പഠന സമിതി ഇന്നലെ അട്ടപ്പാടി സന്ദർശിച്ചിരുന്നു. നിരവധി പരാതികളും തെളിവുകളും സമിതിക്ക് ലഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി മിന്നൽ സന്ദർശനത്തിന് ഇറങ്ങിയത്.
വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് ബിജെപി വസ്തുതാ പഠന സമിതി രൂപീകരിച്ചത്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുളളതാണ് സമിതി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെഎസ് രാധകൃഷ്ണൻ, റിട്ട. ഹൈക്കോടതി ജഡ്ജി രവീന്ദ്രൻ, മുൻ വനിതാകമ്മീഷൻ അംഗവും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഡോ.പ്രമീളാ ദേവി, ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ്, പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദൻ, യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യംരാജ് തുടങ്ങിയവർ ഇന്നലെ സന്ദർശനം നടത്തിയ സംഘത്തിലുണ്ടായിരുന്നു.
സ്ത്രീകൾ അടക്കമുളളവർ ബിജെപി പ്രതിനിധി സംഘത്തിന് മുൻപിൽ നിരവധി വേദനകളും ആവലാതികളും പങ്കുവെച്ചിരുന്നു. അട്ടപ്പാടിയിൽ സംസ്ഥാന സർക്കാരുകൾ കാലങ്ങളായി നടത്തുന്നത് വംശഹത്യയാണെന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും കുമ്മനം രാജശേഖരൻ ചൂണ്ടിക്കാട്ടിയിരുന്നു.
അട്ടപ്പാടിയിലെ 426 ഗർഭിണികളിൽ 245 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പട്ടികവർഗ വിഭാഗത്തിൽ നിന്ന് മാത്രം 191 ഗർഭിണികളാണ് ഹൈ റിസ്‌ക് വിഭാഗത്തിൽ ഉളളത്. എന്നാൽ ആംബുലൻസിന് പോലും എത്താനാകാത്ത അടിസ്ഥാന സൗകര്യമില്ലാത്ത ഇവിടുത്തെ റോഡുകളുടെ അവസ്ഥയും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
പെട്ടന്നുളള തീരുമാനമായിരുന്നു ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം. രാവിലെ മണ്ണാർകാട് പിന്നിട്ട ശേഷമാണ് ഡിഎംഒ ഉൾപ്പെടെയുളളവരെ അറിയിച്ചത്. കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയും അഗളിയിലെ സാമൂഹ്യ ആരോഗ്യകേന്ദ്രവും മന്ത്രി സന്ദർശിച്ചു. സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ഗർഭിണികൾ അടക്കമുളളവരുടെ രേഖകളും മന്ത്രി പരിശോധിച്ചു.
Comments