തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ അടുത്ത മൂന്ന് ദിവസത്തേയ്‌ക്ക് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നത്.
അതേസമയം, ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രപ്രദേശിലെ നാല് ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ തീരത്തും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 64 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര-ഒഡീഷ തീരത്തേയ്‌ക്ക് അടുത്തു. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നാളെ ഉച്ചയ്‌ക്ക് ശേഷം ഒഡീഷയിലെ പുരിയിൽ പൂർണമായി കരതൊടും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നത്. വടക്കൻ ആന്ധ്ര തീരങ്ങളിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് ലഭിക്കുന്നത്. വരും മണിക്കൂറുകളിൽ മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.
Comments