ന്യഡൽഹി : ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര, ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ആളുകളെ പൂർണ്ണമായും മാറ്റി പാർപ്പിച്ചു. ദുരന്ത നിവാരണ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ഒഡീഷയിലെ പുരിയിൽ കരതൊടുമെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ചുഴലിക്കാറ്റിന്റെ തീവ്രതകുറഞ്ഞ് ദുർബലമായ ന്യൂനമർദ്ദമായാണ് ജവാദ് കര തൊടുന്നത്.
മൂന്ന് സംസ്ഥാനങ്ങൾക്കാണ് കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. തീവ്രത കുറയുന്നത് കാരണം കൂടുതൽ നാശം വിതയ്‌ക്കാൻ സാദ്ധ്യതയില്ലെന്നാണ് നിരീക്ഷണം. പുരി ബീച്ചിൽ നിന്ന് കച്ചവടക്കാരെ ഉൾപ്പെടെ ഒഴിപ്പിച്ചു.
ആന്ധ്രയിൽ ശ്രീകാകുളം, വിജയനഗരം,വിശാഖപട്ടണം എന്നീ ജില്ലകളിൽ നിന്നായി ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ 74 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലും ബംഗാൾ തീരത്തുമായി വിന്യസിച്ചിട്ടുണ്ട്. ഈ റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് നാശം വിതക്കാൻ ഇടയുള്ള ഒഡീഷയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും ശേഖരവും ആരംഭിച്ചകഴിഞ്ഞു. വൈദ്യുതി,റോഡ്, വെള്ളം എന്നിവ പുനഃസ്ഥാപിക്കാനുള്ള സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
Comments