ന്യൂഡൽഹി ; കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന പാർട്ടി നേതാവ് ഗുലാം നബം ആസാദ് പുതിയ പാർട്ടി രൂപീകരിക്കാൻ പോകുന്നുവെന്ന് സൂചന. കശ്മീരിലെ പ്രാദേശിക പാർട്ടികളെ ഒന്നിപ്പിച്ച് കൊണ്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക് നീങ്ങുന്നു എന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഇതിനായി കശ്മീരിലെ പാർട്ടി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കശ്മീരിലെ കോൺഗ്രസിന്റെ ആകെയുള്ള നിലനിൽപ്പാണ് മുൻ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്. എന്നാൽ ഏറെ കാലമായി അദ്ദേഹം പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ്. പാർട്ടി പുനഃക്രമീകരിക്കണമെന്നും നേതൃത്വ മാറ്റം അനിവാര്യമാണെന്നും പറഞ്ഞു കൊണ്ട് അദ്ദേഹം സോണിയയ്ക്ക് കഴിഞ്ഞ വർഷം കത്തെഴുതിയിരുന്നു. ഇത് നടപ്പിലാക്കാതെ വന്നത് നേതൃത്വത്തിനെതിരെ തിരിയാൻ കാരണമായിരുന്നു.
അടുത്തിടെ ഗുലാം നബി ആസാദ് പൊതുവേദികളിൽ നടത്തിയ പ്രസംഗങ്ങൾ അദ്ദേഹം പാർട്ടി വിടാൻ പോകുന്നു എന്ന സൂചനകളാണ് നൽകുന്നത്. കോൺഗ്രസ് നേതൃത്വത്തിന് മികച്ച പ്രതിപക്ഷമാകാൻ സാധിക്കില്ലെന്നും 2024 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 300 സീറ്റ് പോലും നേടാനാകില്ലെന്നുമാണ് ആസാദിന്റെ നിലപാട്. ദിവസംതോറും കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചുവരികയാണ് എന്നും ആസാദ് പരാമർശിച്ചിരുന്നു.
കശ്മീരിലെ രാഷ്ട്രീയ പാർട്ടികളോട് ഒന്നിച്ച് നിന്നുകൊണ്ട് പ്രവർത്തിക്കണമെന്നാണ് ആസാദ് ഉപദേശിച്ചത്. രാഷ്ട്രീയ പ്രവർത്തകരെ ജനങ്ങൾ വിശ്വസിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്നും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ ലഭിക്കാൻ ഐക്യദാർഢ്യത്തോടെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ഗുലാം നബി ആസാദ് കോൺഗ്രസ് വിടാൻ പോകുന്നു എന്നതിന്റെ സൂചനയായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
എന്നാൽ കശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന വാദങ്ങൾ തള്ളിയിരിക്കുകയാണ് ഗുലാം നബി ആസാദ്. രാഷ്ട്രീയത്തിൽ അടുത്തത് എന്താണ് നടക്കുകയെന്ന് മുൻകൂട്ടി കാണാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments