ചെന്നൈ: തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ (ടിഎംസിഎച്ച്) ശുചിമുറിയുടെ ഫ്ളഷ് ടാങ്കിനുള്ളിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) ശുചിമുറി വൃത്തിയാക്കാൻ എത്തിയ ശുചീകരണ തൊഴിലാളിയാണ് മൃതദേഹം കണ്ടത്.
ഫ്ളഷ് ടാങ്ക് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് കണ്ട ശുചീകരണ തൊഴിലാളി ഫ്ളഷ് ടാങ്കിന്റെ അടപ്പ് തുറന്നപ്പോളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. പൊക്കിൾക്കൊടിയോടുകൂടിയ കുഞ്ഞിനെ കണ്ട് ആശുപത്രി അധികൃതർ ഉടൻ വൈദ്യ സഹായം നൽകിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. കുഞ്ഞ് ഫ്ളഷ് ടാങ്കിലെ വെള്ളത്തിൽ മുങ്ങി മരിച്ചതാണോ അതോ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ടാങ്കിൽ ഉപേക്ഷിച്ചതാണോ എന്ന് കണ്ടെത്താനായി കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
Comments