മുംബൈ: ഇന്ത്യക്ക് ടെസ്റ്റ് പരന്പര. ന്യൂസിലാൻ്റിനെ 372 റൺസിനാണ് തകർത്തത്. രണ്ടാം ഇന്നിംഗ്‌സിൽ നാല് വിക്കറ്റുകൾ വീതം വീഴ്‌ത്തിയ ജയന്ത് യാദവിന്റെയും അശ്വിന്റേയും മികവിലാണ് ഇന്ത്യക്ക് ഗംഭീര ജയവും പരന്പരയും സ്വന്തമായത്. ആദ്യ ഇന്നിംഗ്സിൽ 150 ഉം രണ്ടാമിന്നിംഗ്സിൽ 62 റൺസും നേടിയ മായങ്കാണ് കളിയിലെ താരം. പരന്പരയുടെ താരമായി അശ്വിനും തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം ഇന്നിംഗ്‌സിൽ ന്യൂസിലാന്റ് 167 റൺസിനാണ് പുറത്തായത്. ഡാറിൽ മിച്ചൽ(60), വിൽ യംഗ്(20), ഹെന്റി നിക്കോൾസ്(44) രച്ചിൻ രവീന്ദ്ര(18) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി ജയന്ത് യാദവ് 14 ഓവറിൽ 49 റൺസിന് 4 വിക്കറ്റും അശ്വിൻ 22 ഓവറിൽ 34 പന്തിൽ 4 വിക്കറ്റും അക്ഷർ പട്ടേൽ 10 ഓവറിൽ 1 വിക്കറ്റും നേടി. രണ്ട് ടെസ്റ്റുകളുടെ പരന്പര ഇന്ത്യ 1-0നാണ് സ്വന്തമാക്കിയത്. കാൻപൂർ ടെസ്റ്റ് സമനിലയിലാണ് പിരിഞ്ഞത്.
ഇന്നലെ 5 ന് 140 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച കിവീസ് നിര 27 റൺസ് ചേർക്കുന്നതിനിടെ 5 വിക്കറ്റ് കൂടി നഷ്ടപ്പെടുത്തി. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ആദ്യ ടെസ്റ്റിൽ ധീരമായ ചെറുത്തുനിൽപ്പുനടത്തിയാണ് കിവീസ് നിര തോൽവി ഒഴിവാക്കി മത്സരം സമനിലയിലാക്കിയത്.
ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിൽ തോൽപ്പിച്ചതിന് സ്വന്തം മണ്ണിലാണ് ഇന്ത്യൻ നിര പകരം വീട്ടിയത്. മികച്ച സീനിയർതാരങ്ങളായ നായകൻ കെയിൻ വില്യംസണും റോസ് ടെയ്‌ലറും തുടർച്ചയായി പരാജയപ്പെട്ടത് കിവികൾക്ക് വലിയ ക്ഷീണമായി.
ആദ്യ ഇന്നിംഗിസിൽ ഇന്ത്യ മായങ്ക് അഗർവാളിന്റെ 150 റൺസിന്റേയും അക്ഷർ പട്ടേലിന്റെ വാലറ്റത്തെ തകർപ്പൻ 52 റൺസിന്റേയും ശുഭ്മാൻ ഗില്ലിന്റെ 44 റൺസിന്റേയും മികവിലാണ് 325 എന്ന ഭേദപ്പെട്ട സ്‌കോർ നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് 62 റൺസ് എടുത്തതോടെ ഒന്നാം ഇന്നിംഗിസിൽ തകർന്നു.
രണ്ടാം ഇന്നിംഗിസിൽ 7 വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് അതിവേഗം നേടിയ ഇന്ത്യ ന്യൂസിലാന്റിന് മുന്നിൽ 540 റൺസെന്ന കൂറ്റൻ ലക്ഷ്യമാണ് വെച്ചത്. രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് ഫോമിലേയ്‌ക്കുയർന്ന മായങ്ക്(62), സ്ഥാനക്കയറ്റം കിട്ടി ഓപ്പണറായിറങ്ങിയ പൂജാര(47), ശുഭ്മാൻ ഗിൽ(47), കോഹ് ലി(36) എന്നിവർ റൺസ് അതിവേഗം കയറ്റി. ആദ്യ ഇന്നിംഗ്‌സിൽ അർദ്ധ സെഞ്ച്വറി നേടി അക്ഷർ പട്ടേലിന്റെ 41 നോട്ടൗട്ടും അടക്കം സ്‌കോർ 7ന് 276ൽ നിൽക്കേയാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. മൂന്ന് ദിവസം ബാറ്റിംഗിനുണ്ടായിട്ടും പക്ഷെ ഇന്ത്യൻ സ്പിൻ കരുത്തിന് മുന്നിൽ കിവികൾ രണ്ടാം ഇന്നിംഗ്‌സിൽ 167 റൺസിൽ തകരുകയായിരുന്നു.
ബൗളിംഗിൽ ലോകനേട്ടങ്ങൾ പിറന്ന ടെസ്റ്റിൽ കിവികൾക്കായി ഇന്ത്യൻ വംശജനും മുംബൈ സ്വദേശിയുമായിരുന്ന അജാസ് പട്ടേൽ പത്തിൽ പത്തും നേടി ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെ ബൗളറായി. രച്ചിൻ രവീന്ദ്ര രണ്ടാം ഇന്നിംഗ്‌സിൽ 3 വിക്കറ്റുകളും വീഴ്‌ത്തിയെങ്കിലും കിവികൾക്ക് മത്സരത്തിലേക്ക് ഒരു ഘട്ടത്തിലും തിരികെ എത്താനായില്ല. ഇന്ത്യക്കായി അശ്വിൻ രണ്ടിന്നിംഗ്‌സുകളിലുമായി 8 വിക്കറ്റും ജയന്ത് യാദവ് 5 വിക്കറ്റുകളും വീഴ്‌ത്തി. മുഹമ്മദ് സിറാജും അക്ഷർ പട്ടേലും മൂന്ന് വിക്കറ്റുകൾ വീതവും സ്വന്തമാക്കി.
Comments