ലക്നൗ: ഉത്തർപ്രദേശ് ഷിയ സെൻട്രൽ വഖഫ് ബോർഡ് മുൻ ചെയർമാൻ വസിം റിസ്വി ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു. ഗാസിയാബാദിലെ ദസ്ന ക്ഷേത്രത്തിൽ വച്ച് മഹന്ത് നരസിംഹ അനന്ത സരസ്വതിയുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ഹിന്ദുമതം സ്വീകരിച്ചത്. ജിതേന്ദ്ര നാരായൺ സ്വാമി എന്ന പേരിലാകും വസിം റിസ്വി ഇനി അറിയപ്പെടുന്നത്. ക്ഷേത്രത്തിൽ നടന്ന വിപുലമായ ചടങ്ങുകൾക്ക് ശേഷമാണ് തന്റെ വിശ്വാസത്തിലേക്ക് അദ്ദേഹം മടങ്ങിയെത്തിയത്. മരണശേഷം തന്റെ ഭൗതികശരീരം മറവ് ചെയ്യരുതെന്നും, പരമ്പരാഗത ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
‘ ഹിന്ദുക്കളെ തോൽപ്പിച്ച് മുന്നേറുന്ന പാരമ്പര്യം മുഗളന്മാരിൽ നിന്നാണ് ഇവിടെയുള്ളവർക്ക് കിട്ടിയത്. ഹിന്ദുക്കളുടെ വിശ്വാസത്തെ ഹനിക്കുന്നവർക്ക് മുസ്ലീങ്ങൾ കൂട്ടമായി വോട്ട് നൽകാൻ തുടങ്ങി. ഹിന്ദുക്കളെ തോൽപ്പിക്കുക എന്നത് മാത്രമാണ് മുസ്ലീം വോട്ടർമാരുടെ ലക്ഷ്യം. ഇസ്ലാമിൽ നിന്ന് ഞാൻ പുറത്താക്കപ്പെട്ടതാണ്. എല്ലാ വെള്ളിയാഴ്ചയും, അവർ എന്റെ തലയ്ക്ക് പ്രതിഫലമിടും. ഇന്ന് ഞാൻ ഔദ്യോഗികമായി സനാതന ധർമ്മം സ്വീകരിക്കുകയാണ്’ വസിം റിസ്വി പറഞ്ഞു.
താൻ മരിച്ചാലും തന്റെ ശരീരം ഒരു കാരണവശാലും മറവ് ചെയ്യരുതെന്ന ആഗ്രഹം അദ്ദേഹം നേരത്തേയും പങ്കുവച്ചിട്ടുണ്ട്. ദസ്ന ക്ഷേത്രത്തിലെ മഹന്തിനും, ജുന അഖാര യതി നരസിംഹാനന്ദ സരസ്വതിക്കുമാണ് തന്റെ ചിതയിൽ തീ വയ്ക്കാനുള്ള അധികാരം അദ്ദേഹം നൽകിയത്. തന്റെ വിൽപ്പത്രത്തിലും ഈ ആഗ്രഹം എഴുതിവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലീങ്ങൾ ഒരു കാലത്ത് ഹിന്ദുക്കളായിരുന്നുവെന്നും, മുഗളന്മാരുടെ അധിനിവേശത്തെ തുടർന്നാണ് ഭൂരിഭാഗം പേരും മുസ്ലീം മതം സ്വീകരിച്ചതെന്നും റിസ്വി പറഞ്ഞു.
Comments