കോട്ടയം: മാലിന്യങ്ങൾക്കിടയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. പാലാ മുരിക്കുംപുഴയിൽ നിന്നാണ് മാലിന്യങ്ങൾക്കിടയിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയത്.ആളൊഴിഞ്ഞ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും കൈകാൽ ഭാഗങ്ങളുടെ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് മത്സ്യം വിൽക്കാൻ എത്തിയവരാണ് ആദ്യം അസ്ഥികൂടം കണ്ടത്. തലയോട്ടിയുടെ ഭാഗങ്ങളെന്ന് സംശയം തോന്നിയപ്പോൾ പരിശോധിക്കുകയായിരുന്നു.
റോഡിനോട് ചേർന്നുള്ള സ്ഥലത്താണ് അസ്ഥികൂടം.മദ്യക്കുപ്പികളും മറ്റു മാലിന്യങ്ങളും അസ്ഥികൂടത്തിന് സമീപത്തായുണ്ട്.പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് ഇവ കൊണ്ടുവന്നിട്ടതാണെന്നാണ് നിഗമനം.
പാലാ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടവും സ്ഥലത്തെത്തിയിരുന്നു. പഠനത്തിനായി ഉപയോഗിച്ച ഡമ്മികളാണോ ഇവയെന്നും സംശയമുണ്ട്. മൂഴയിൽ ബേബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അസ്ഥികൂടം കണ്ടെത്തിയതെന്നാണ് വിവരം.















