തിരുവനന്തപുരം: വനംമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ ജോലി എൻസിപി സംസ്ഥാന പ്രസിഡന്റിന്റെ ഓഫീസിൽ. വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ബിജു ആബേൽ ജേക്കബും സ്റ്റാഫ് അംഗമായ വിനോദുമാണ് സർക്കാർ ശമ്പളം വാങ്ങി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത്. എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്‌ക്കൊപ്പം കൊച്ചിയിലെ ഓഫീസിലാണ് ഇരുവരുടേയും പ്രവർത്തനം. ബിജു പി.സി.ചാക്കോയുടെ പേഴ്‌സണൽ സെക്രട്ടറിയായും വിനോദ് ഡ്രൈവറായുമാണ് ജോലി നോക്കുന്നത്. എന്നാൽ വനം മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ എന്ന നിലയിൽ ഇരുവരും സർക്കാർ ശമ്പളം വാങ്ങിയാണ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത്.
പി.സി.ചാക്കോയോടൊപ്പമാണ് ബിജു ആബേൽ ജേക്കബും എൻസിപിയിൽ എത്തുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനവും ബിജുവിന് എൻസിപി നൽകിയിട്ടുണ്ട്. യഥാർത്ഥത്തിൽ തിരുവനന്തപുരത്ത് എ.കെ.ശശീന്ദ്രന്റെ ഓഫീസിൽ ഇരുന്നാണ് ഇവർ ജോലി ചെയ്യേണ്ടത്. എന്നാൽ അതിന് പകരമായാണ് പാർട്ടി ഓഫീസിൽ പാർട്ടിക്ക് വേണ്ടി ഇവർ സമാന്തര പ്രവർത്തനം നടത്തുന്നത്. പി.സി.ചാക്കോയുടെ നിർദ്ദേശപ്രകാരമാണ് ഇരുവരേയും മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്.
വനംമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങളും അന്തിമതീരുമാനം എടുക്കുന്നത് കൊച്ചിയിൽ നിന്നാണെന്ന ആരോപണവും ഉയരുന്നുണ്ട്. സംസ്ഥാനത്ത് നാല് ജില്ലകളിൽ ഒഴികെ ബാക്കി എല്ലായിടത്തും പി.സി.ചാക്കോയുടെ വിശ്വസ്തരേയും അടുത്തിടെ പാർട്ടിയിൽ ചേർന്നവരേയുമാണ് പ്രസിഡന്റുമാരായി നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരേയും എതിർപ്പ് ശക്തമാണ്.
Comments