തിരുവനന്തപുരം : മെഡിക്കൽ കോളേജുകളിലെ പിജി വിദ്യാർത്ഥികളുടെ സമരം ഒത്തുതിർപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് ഐഎംഎ. രാജ്യം കൊറോണയുടെ മൂന്നാം തരംഗം പ്രതിരോധിക്കുന്ന ഈ സമയത്ത് പി.ജി വിദ്യാർത്ഥികളുടെ കുറവ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെ പ്രതികൂലമായി ബാധിക്കും. ഈ പ്രതിസന്ധി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിക്കണമെന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി ആവശ്യപ്പെട്ടു.
കഴിഞ്ഞ ആറ് ദിവസമായി കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പി.ജി വിദ്യാർത്ഥികൾ സമരത്തിലാണ്. ഈ വർഷം ഇതുവരെ പി.ജി. അലോട്ട്മെന്റ് നടന്നിട്ടില്ല. ഈ വർഷം ജനുവരിയിൽ നടക്കേണ്ട പരീക്ഷ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സെപ്തംബറിലാണ് നടന്നത്. പി.ജി. അലോട്ട്മെന്റ് ഇപ്പോഴും അനിശ്ചിതമായി നീണ്ടുപോവുകയാണ്. ഈ കാലതാമസം നമ്മുടെ നാട്ടിലെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നു.
ദേശവ്യാപകമായി നടക്കുന്ന ഈ സമരത്തിൽ കേരളത്തിൽ നിന്നുള്ള പി.ജി വിദ്യാർത്ഥികളും പങ്കുചേരുന്നുണ്ട്. കൊറോണ മഹാമാരിയുടെ ഒന്നും രണ്ടും തരംഗങ്ങൾ ഉണ്ടായ സമയത്ത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി കൊറോണ പ്രതിരോധത്തിനായി മുൻനിരയിൽ നിന്നവരാണ് പി.ജി. വിദ്യാർത്ഥികൾ. രൂക്ഷമായ മാനവശേഷിക്കുറവുണ്ടായിരുന്നിട്ടും കേരളത്തിലെ മരണനിരക്ക് കുറച്ച് നിർത്തിയതിൽ മുഖ്യപങ്ക് വഹിച്ചവർ. രാജ്യം കൊറോണയുടെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്ന ഈ സമയത്ത് 2021 വർഷ ബാച്ച് പി.ജി വിദ്യാർത്ഥികളുടെ കുറവ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെ വൻതോതിൽ ബാധിക്കും. 850-ലധികം അർഹരായ റാങ്ക് ജേതാക്കളാണ് കേരളത്തിൽ മാത്രം അലോട്ട്മെന്റ് കാത്ത് നിൽക്കുന്നത്. ഒരു പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനത്തിന് മുതൽക്കൂട്ടാകേണ്ട സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഈ കുറവ് സംസ്ഥാനത്തെ ആരോഗ്യപരിപാലന രംഗത്തെ തന്നെ ദോഷമായി ബാധിക്കും.
ഈ സാഹചര്യത്തിൽ ഔദ്യോഗികമായിത്തന്നെ ഈ പ്രതിസന്ധി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിക്കണം. ഇപ്പോഴുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും കത്തിൽ വ്യക്തമാക്കുന്നു.
Comments