ഡൽഹി:അതിർത്തി ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്നുണ്ടായേക്കും.ഇന്നുച്ചയ്‌ക്ക് രണ്ട് മണിക്ക് സിംഘുവിൽ ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കും.
കേന്ദ്ര സർക്കാർ പ്രതിനിധികളുമായി സംയുക്ത കിസാൻ മോർച്ചയുടെ അഞ്ചംഗ പ്രതിനിധി സംഘം രാവിലെ കൂടിക്കാഴ്‌ച്ച നടത്തുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കാർഷിക നിയമം റദ്ധാക്കിയതിന് പിന്നാലെ കർഷകർ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ സംയുക്ത കിസാൻ മോർച്ചയെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ഇനിയും സമരവുമായി മുന്നോട്ട് പോവുന്നതിൽ അർത്ഥമില്ലെന്നാണ് ബഹു ഭൂരിപക്ഷം കർഷകരുടെയും നിലപാട്.കേന്ദ്രസർക്കാർ രേഖാമൂലം ഉറപ്പ് നൽകിയതിനാൽ ഉപരോധം അവസാനിപ്പിക്കണമെന്ന നിലപാടിൽ ആണ് പഞ്ചാബ്,ഹരിയാന,ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷക സംഘടനകൾ.
ഈ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്ന കാര്യം സംയുക്ത കിസാൻ മോർച്ച പരിഗണിക്കുന്നത്.
അതെ സമയം സമരം നിർത്തിയാലേ സമരവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ പിൻവലിക്കുകയുള്ളു എന്ന നിലപാടിൽ ഉറച്ചു നിൽക്കുയാണ് കേന്ദ്ര സർക്കാർ.
Comments