തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഇടമലക്കുടിയിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ചിന്താമണി കാമരാജാണ് വിജയിച്ചത്. ഇഡ്ഡലിപ്പറക്കുടിയിൽ സിപിഎം പഞ്ചായത്ത് അംഗം ഉത്തമ ചിന്നസ്വാമി മരണപ്പെട്ടതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ ബിജെപി 39, എൽഡിഎഫ് 38, യുഡിഎഫ് 15 വോട്ടുകൾ വീതം നേടി. ഒരു വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥിയായ ചിന്താമണി കാമരാജ് വിജയിച്ചത്.
ഇരിങ്ങാലക്കുട നഗരസഭ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മിനി ജോസ് ചാക്കോള 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയ്‌ക്ക് 336 വോട്ടും ബിജെപിയ്‌ക്ക് 18 വോട്ടും യുഡിഎഫിന് 487 വോട്ടും കിട്ടി. 841 പേരാണ് ആകെ വോട്ട് ചെയ്തത്. കാണക്കാരി പഞ്ചായത്ത് ഒൻപതാം വാർഡിൽ എൽഡിഎഫിന് ജയം. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് സിപിഎം പിടിച്ചെടുത്തത്. 338 വോട്ടിനാണ് സിപിഎമ്മിന്റെ വി.ജി.അനിൽകുമാർ ജയിച്ചത്. കാഞ്ഞങ്ങാട് നഗരസഭ 30 വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ ബാബു വിജയിച്ചു. യുഡിഎഫ് തന്നെയാണ് ഈ വാർഡ് ഭരിച്ചുകൊണ്ടിരുന്നത്.
കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് 7 വോട്ടിനാണ് വിജയിച്ചത്. നേരത്തെ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ലിന്റോ ജോസഫ് എംഎൽഎ ആയതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 260 ഓളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന വാർഡിലെ ഭൂരിപക്ഷം 7 ആയി കുറഞ്ഞത് എൽഡിഎഫിന് തിരിച്ചടിയായി
മലപ്പുറം തിരുവാലി ഏഴാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം. അല്ലേക്കാട് അജീസ് 106 വോട്ടിന് വിജയിച്ചു. എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ട് വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ തൽസ്ഥിതി തുടരും. യു.ഡി.എഫ് അംഗം ടി.പി.നാസറിന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിൻസ് തോമസ് വിജയിച്ചു. പ്രിൻസ് തോമസിന് 678ഉം, കെ.പി.അനിലിന് 249ഉം വോട്ടുകൾ വീതം ലഭിച്ചു. 429 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിൻസ് തോമസിന്റെ ജയം.
Comments