ചെന്നൈ : മുഴങ്ങുന്ന വലിയ ശബ്ദം, പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ടത് കത്തുന്ന തീഗോളം. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടം കണ്ട കൃഷ്ണസ്വാമി നടുക്കത്തിൽ നിന്നും മോചിതമായിട്ടില്ല. അപകട സ്ഥലത്ത് ആദ്യം രക്ഷാപ്രവർത്തനം നടത്തിയതും, വിവരം പോലീസിനെ അറിയിച്ചതും കൃഷ്ണസ്വാമിയുടെ നേതൃത്വത്തിലുള്ള പ്രദേശവാസികളാണ്.
കുനൂരിൽ ഉച്ചയ്‌ക്ക് 12.30 ഓടെയാണ് ബിപിൻ റാവത്ത് ഉൾപ്പെട്ട 14 അംഗ സംഘം സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് വീട്ടിലായിരുന്നു കൃഷ്ണസ്വാമി. വലിയ മുഴങ്ങുന്ന ശബ്ദം കേട്ടതിനെ തുടർന്നാണ് വീടിന് പുറത്തിറങ്ങി നോക്കിയതെന്ന് കൃഷ്ണസ്വാമി പറയുന്നു. മരങ്ങൾക്ക് മുകളിലായി കത്തുന്ന തീ ഗോളമാണ് അപ്പോൾ കണ്ടത്. നിമിഷങ്ങൾക്കുള്ളിൽ മരങ്ങൾക്കിടയിലൂടെ അത് താഴെ വീണു. നിലത്തു വീണ തീഗോളത്തിൽ നിന്നും മൂന്ന് പേർ പുറത്തുവന്നു. എന്നാൽ ദേഹമാസകലം തീ പടർന്നിരുന്ന അവർ താഴെ വീഴുകയായിരുന്നുവെന്നും കൃഷ്ണസ്വാമി പറയുന്നു.
ഉടനെ പ്രദേശവാസികളെ വിളിച്ചു കൂട്ടി സംഭവ സ്ഥലത്തേക്ക് പോയി. അപ്പോഴാണ് ഹെലികോപ്റ്റർ ആണെന്ന് വ്യക്തമായത്. ഉടനെ അധികൃതരെയും, അഗ്നിശമനസേനയെയും വിവരം അറിയിച്ചു. വെള്ളവും കമ്പളിയും ഉപയോഗിച്ച് തീ അണയ്‌ക്കാൻ ശ്രമിച്ചിരുന്നുവെന്നും കൃഷ്ണസ്വാമി വ്യക്തമാക്കി.
ഊട്ടിയ്‌ക്കടുത്ത് കുനൂരിൽവെച്ചാണ് ബിപിൻ റാവത്ത് സഞ്ചരിച്ച എംഐ 17 5 ഹെലികോപ്റ്റർ തകർന്നു വീണത്. സുലൂരിൽ നിന്നും വെല്ലിംഗ്ടണിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു സംഭവം. ആകെ 14 യാത്രികരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ 13 പേരും മരിച്ചെന്നാണ് അനൗദ്യോഗിക വിവരം.
Comments