മുംബൈ: ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കൊഹ്ലിയെ നീക്കി. പകരം രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിയമിച്ചു. 2023 ലോകകപ്പ് വരെ രോഹിത് ക്യാപ്റ്റനായി തുടരും. ടെസ്റ്റ് ടീം നായകനായി കൊഹ്ലി തുടരും.ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് രോഹിത് ശർമയെ ഏകദിനത്തിൽ ടീം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബിസിസിഐ പുതിയ നായകനെ പ്രഖ്യാപിച്ചത്.
നേരത്തെ ടി-20യിലും രോഹിത് ശർമ വിരാട് കോലിക്ക് പകരം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാൽ ആ സമയത്ത് സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ ടി20 ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴാണ് രോഹിത് ശർമയെ പരിമിത ക്രിക്കറ്റിൽ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന ബിസിസിഐ പുറത്തറക്കിയത്. ‘ഇന്ത്യൻ ടീമിനെ ഏകദിന-ടി20 ഫോർമാറ്റുകളിൽ തുടർന്ന് നയിക്കാൻ രോഹിത് ശർമയെ ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റിയും തിരഞ്ഞെടുത്തതായി അറിയിക്കുന്നുവെന്ന് ബിസിസിഐ ട്വിറ്ററിൽ കുറിച്ചു.അതേ സമയം ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് അജങ്ക്യ രഹാനെയും മാറ്റി. രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള പതിനട്ടംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. വിരാട് കൊഹ്ലി,രോഹിത് ശർമ, കെഎൽ രാഹുൽ ,മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര,അജിങ്ക്യാ രഹാനെ, ശ്രേയസ് അയ്യർ,ഹനുമ വിഹാരി,ഋഷഭ് പന്ത്,വൃദ്ധിമാൻ സാഹ,ആർ അശ്വിൻ,ജയന്ത് യാദവ്, ഇഷാന്ത് ശർമ,മുഹമ്മദ് ഷമി,ഉമേഷ് യാദവ്,ജസ്പ്രീത് ബുംറ,ഷാദുൽ താക്കൂർ,മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുൾപ്പെട്ടത്.രവീന്ദ്ര ജഡേജ, ശുഭ്മാൻ ഗിൽ, അക്ഷർ പട്ടേൽ, രാഹുൽ ചാഹർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. പകരം കളിക്കരനായി നവദീപ് സൈനി, സൗരഭ് കുമാർ, ദീപക് ചാഹർ,അർസാൻ എന്നിവരെയും ഉൾപ്പെടുത്തി.
Comments