ഗുരുവായൂർ: ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിന്റെ വേദനയിലാണ് ഗുരുവായൂർ. കഴിഞ്ഞ ഏപ്രിലിൽ റാവത്തും ഭാര്യ മധുലിക റാവത്തും ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നു. ക്ഷേത്രത്തിലെ ആനത്താവളത്തിൽ ഉൾപ്പെടെ സന്ദർശനം നടത്തിയ ഇരുവരും ഇവിടെ വെച്ച് പകർത്തിയ ചിത്രങ്ങൾ ഇന്നലെ സോഷ്യൽ മീഡിയയിൽ വീണ്ടും വേദനിപ്പിക്കുന്ന ഓർമ്മകളായി.
കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണ പുരോഗതി വിലയിരുത്താനാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. എത്തിയ ദിവസം തന്നെ ഗുരുവായൂരിലെത്തി. ആദ്യം പോയത് പുന്നത്തൂർ കോട്ടയിലെ ആനത്താവളത്തിലേക്ക്. ഒരു മണിക്കൂറോളം അവിടെ ചെലവിട്ടു.
ആനകൾക്ക് ശർക്കരയും മറ്റും നൽകിയ ശേഷം ഇരുവരും അവിടെ ചുറ്റി നടന്ന് കാണുകയും കാര്യങ്ങൾ വിശദമായി ചോദിച്ചറിയുകയും ചെയ്തു. ഏറെ അത്ഭുതത്തോടെയാണ് അദ്ദേഹം ആനത്താവളത്തിലെ രീതികളെക്കുറിച്ചും ആനകളെ പരിപാലിക്കുന്നതിനെക്കുറിച്ചും ചോദിച്ചറിഞ്ഞതെന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് പറഞ്ഞു.
രാത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിൽ താമസിച്ച് പിറ്റേന്ന് നിർമാല്യം തൊഴുത ശേഷമാണ് മടങ്ങിയത്. ഗസ്റ്റ് ഹൗസിൽ നിന്ന് ക്ഷേത്രത്തിലേക്ക് നടന്നാണ് അദ്ദേഹം പോയത്. സംയുക്ത സൈനിക മേധാവിയായിട്ടും തികച്ചും സാധാരണക്കാരനെപ്പോലെയായിരുന്നു ബിപിൻ റാവത്തിന്റെ ഇടപെടലെന്ന് സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. 10,001 രൂപയും ഒരു ഉരുള കളഭവും അദ്ദേഹം വഴിപാടായി സമർപ്പിച്ചു. സംയുക്ത സേനാമേധാവിയായതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ഗുരുവായൂരിൽ എത്തിയത്.
മമ്മിയൂർ ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് ബിപിൻ റാവത്തും ഭാര്യയും മടങ്ങിയത്.
Comments