തിരുവനന്തപുരം : ഡോക്ടറേറ്റ് വിവാദത്തിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന് കുരുക്കു മുറുകുന്നു. വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന മുഴുവൻ രേഖകളും വെള്ളിയാഴ്ച ഹാജരാക്കാൻ ഷാഹിദാ കമാലിന് ലോകായുക്ത നിർദ്ദേശം നൽകി. കേസിൽ ലോകായുക്തയിലെ വാദം വെള്ളിയാഴ്ചയും തുടരും.
ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന് കാണിച്ച് വട്ടപ്പാറ സ്വദേശി അഖിലാ ഖാൻ നൽകിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി. ഹർജിയിൽ വ്യാഴാഴിച്ച വിദ്യാഭ്യാസ യോഗ്യതകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഷാഹിദാ കമാലിനോട് ലോകായുക്ത നിർദ്ദേശിച്ചിരുന്നു. എന്നാൽ രണ്ട് എണ്ണം മാത്രമാണ് സമർപ്പിച്ചത്. അവ അപൂർണവുമായിരുന്നു. ഇതേ തുടർന്നാണ് മുഴുവൻ രേഖകളും വെള്ളിയാഴ്ച തന്നെ സമർപ്പിക്കാൻ ലോകായുക്ത കർശന നിർദ്ദേശം നൽകിയത്.
അഖിലയുടെ പരാതിയിൽ കേസ് എടുക്കാൻ ലോകായുക്തയ്‌ക്ക് അധികാരമില്ലെന്ന് കാട്ടി ഷാഹിദ കമാൽ പരാതി നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയ ലോകായുക്തയ്‌ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനും, വനിതാ കമ്മീഷൻ അംഗമാകാനും വ്യാജ വിദ്യാഭ്യാസ രേഖകൾ കാട്ടിയെന്നാണ് അഖിലയുടെ പരാതി. ചാനൽ ചർച്ചയ്‌ക്കിടെ ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരാതി നൽകിയത്.
വിയറ്റ്‌നാമിലെ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് വിവാദങ്ങൾക്കിടെ ഷാഹിദ കമാൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ ഉയർന്നതിന് പിന്നാലെ ഖസാകിസ്താനിൽ നിന്നുമാണ് ഡോക്ടറേറ്റ് ലഭിച്ചതെന്ന് മാറ്റിപ്പറയുകയായിരുന്നു.
Comments