തൃശ്ശൂർ : പ്രമുഖ വാഹന വ്യവസായി ആനന്ദ് മഹീന്ദ്ര ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി അർപ്പിച്ച ഥാർ ലേലം ചെയ്യും. വാഹനം പരസ്യലേലത്തിന് വയ്‌ക്കാനാണ് ദേവസ്വം ഭരണ സമിതിയുടെ തീരുമാനം. ഈ മാസം 18 ന് ഥാർ ലേലത്തിന് വയ്‌ക്കും.
വൈകീട്ട് മൂന്ന് മണിയ്‌ക്കാണ് ലേലം ആരംഭിക്കുക. ഭക്തരിൽ ആർക്കും ലേലത്തിൽ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചു. ഥാർ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നതിനായി വ്യാഴാഴ്ച ഭരണസമിതി യോഗം ചേർന്നിരുന്നു. ഇതിലാണ് ലേലത്തിന് വയ്‌ക്കാൻ തീരുമാനിച്ചത്. തുലാഭാരത്തിനുള്ള വെള്ളി, ചന്ദനം എന്നിവയുടെ നിരക്കുകൾ കുറയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഞായറാഴ്ചയാണ് മഹീന്ദ്രയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ ഥാർ ഗുരുവായൂരിൽ കാണിക്കായായി അർപ്പിച്ചത്. സാധാരണയായി കാണിക്കയായി ലഭിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യാറാണ് പതിവ്. എന്നാൽ ഥാർ ലേലം ചെയ്യുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു ഗുരുവായൂർ ദേവസ്വം അദ്ധ്യക്ഷൻ അഡ്വ. കെ.ബി മോഹൻദാസ് അറിയിച്ചിരുന്നത്. നാലു വീൽ ഡ്രൈവുള്ള ഈ വാഹനം ദേവസ്വത്തിന്റെ ദൈനംദിന ഉപയോഗങ്ങൾക്ക് യോജിച്ചതാണെന്നു തോന്നുന്നില്ലെന്നും ,ഇന്ധന ചിലവ് വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments