തിരുവനന്തപുരം: സമരം പിൻവലിക്കില്ലെന്ന് സംസ്ഥാനത്തെ മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാർ. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം സംബന്ധിച്ച് സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് പിജി ഡോക്ടർമാർ അറിയിച്ചു. ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക് തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം. ചർച്ചയ്‌ക്ക് തയ്യാറായില്ലെങ്കിൽ അടിയന്തിര സേവനവും നിർത്തി വെയ്‌ക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
ജോലിഭാരം കുറയ്‌ക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സർക്കാർ ഇന്നലെ അംഗീകരിച്ചിരുന്നു. 373 നോൺ റെസിഡന്റ് ജൂനിയർ ഡോക്ടർമാരെ താത്കാലികമായി നിയമിക്കാനുള്ള ഉത്തരവാണ് ഇന്നലെ രാത്രി പുറത്തിറങ്ങിയത്. എന്നാൽ സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
നീറ്റ്-പിജി പ്രവേശനം നീളുന്നത് മൂലം ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അക്കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയുമില്ലെന്ന് ഡോക്ടർമാർ പറയുന്നു. വാഗ്ദാനങ്ങൾ മാത്രമാണ് സർക്കാർ നൽകുന്നതെന്നും ഒന്നും നടപ്പിലാക്കുന്നില്ലെന്നും ആരോപിച്ച ഡോക്ടർമാർ സമരത്തിനെതിരെ സർക്കാർ എന്ത് നടപടിയെടുത്താലും പിന്നോട്ടില്ലെന്നും വ്യക്തമാക്കി.
Comments