ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ ദുരന്തം തമിഴ്‌നാട് പോലീസും അന്വേഷിക്കും. തമിഴ്‌നാട് പോലീസ്‌ന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായി ഡിജിപി ശൈലേന്ദ്ര ബാബു അറിയിച്ചു. ഊട്ടി എഡിഎസ്പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിലുള്ളവർക്കാണ് അന്വേഷണ ചുമതല. സംഘം പ്രദേശവാസികളിൽ നിന്നും മൊഴിയെടുത്തു.
അന്വേഷണ വിവരങ്ങൾ സംയുക്ത സേനയുടെ അന്വേഷണസംഘത്തിന് കൈമാറുമെന്ന് എഡിഎസ്പി മുത്തുമാണിക്യം അറിയിച്ചു. ഇതുവരെ 26 പേരുടെ മൊഴി എടുത്തിട്ടുണ്ട്. പ്രദേശത്തെ എല്ലാ ഗ്രാമത്തിലേയും ആളുകളുടെ മൊഴിയെടുക്കും. ആദ്യ ദിവസം ദൃക്‌സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തുകയെന്നും ഡിജിപി അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് സഹായിച്ച നാട്ടുകാരെ ഡിജിപി നേരിട്ട് കണ്ട് ആദരിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയ്‌ക്ക് 12.20-ഓടെയാണ് സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ ജീവൻ കവർന്ന ഹെലികോപ്ടർ ദുരന്തമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാർ അടിയന്തിര രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നാലെ സേനയുടെ വിദഗ്ധ രക്ഷാ സംഘവും സ്ഥലത്തെത്തി.
മി 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ക്യാപ്റ്റൻ വരുൺ സിംഗ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വ്യോമസേനയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments