ചെന്നൈ : കുട്ടികളും മുതിർന്നവരും അമ്മമാരുമെല്ലാം കൂനൂർ മുതൽ സുലൂർ വ്യോമസേനതാവളം വരെയുള്ള അൻപത് കിലോമീറ്റർ റോഡിന്റെ ഇരുവശങ്ങളിലുമായി നിരന്നു. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും മറ്റ് ധീരസൈനികർക്കും പ്രണാമമർപ്പിക്കാൻ അവർ കാത്തുനിന്നു.
അമ്മമാർ നെഞ്ചുതല്ലിക്കരയുകയായിരുന്നു. തങ്ങൾ ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത , ഒരു പക്ഷേ അറിഞ്ഞിട്ടു പോലുമില്ലാത്തവർക്ക് വേണ്ടിയായിരുന്നു അവർ അലമുറയിട്ടത്. തങ്ങളുടെ നാട്ടിൽ വച്ച് സംഭവിച്ച അത്യാഹിതത്തിൽ നിന്ന് അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ എന്ന നൊമ്പരമായിരുന്നു അവരുടെ കണ്ണിൽ നിറഞ്ഞു നിന്നത്. ആംബുലൻസുകളെത്തിയതോടെ റോഡിനിരുവശവും നിന്ന് വീരവണക്കമുയർന്നു. കൊച്ചു കുഞ്ഞുങ്ങൾ ഭാരത്മാതാ കീ ജയും ജയ് ഹിന്ദും ഉച്ചത്തിൽ വിളിച്ചു.സ്ത്രീകളും യുവാക്കളും മുതിർന്നവരും പുഷ്പാർച്ചന നടത്തി ആ ധീരസൈനികരുടെ അന്ത്യയാത്രയെ ആദരിച്ചു.
ജനറൽ ബിപിൻ റാവത്തിന്റെയും സൈനികരുടേയും മരണത്തിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തരായിട്ടില്ലെന്ന് അവർ കണ്ണീരോടെ പറഞ്ഞു. വിരമിച്ച സൈനികർക്കാകട്ടെ ഭക്ഷണം പോലും കഴിക്കാൻ കഴിയുന്നില്ലെന്നാണ് മക്കൾ പറഞ്ഞത്. അത്രയ്‌ക്ക് ഹൃദയഭേദകമായിരുന്നു അവർക്ക് ആ വാർത്ത. ഓരോ ചെറിയ ജംഗ്ഷനുകളിലും സൈനികരുടെ ചിത്രങ്ങൾക്ക് മുന്നിൽ നിലവിളക്കുകൾ കൊളുത്തി പുഷ്പാർച്ചന നടത്തുന്നുണ്ടായിരുന്നു. ജീവത്യാഗം ചെയ്തവർ ഈ രാഷ്‌ട്രത്തിനും ജനങ്ങൾക്കും എത്രത്തോളം വേണ്ടപ്പെട്ടവരാണെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ കൂനൂരിൽ നടന്നത്.
ജനറൽ ബിപിൻ റാവത്തിന്റെയും സൈനികരുടേയും മരണവാർത്തയെ കേരളത്തിലുൾപ്പെടെ പരിഹസിച്ചവരും പൊട്ടിച്ചിരിയോടെ സ്വീകരിച്ചവരും സാമൂഹ്യമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം നേരിടുമ്പോഴാണ് ഭാരതമെന്താണെന്ന് തമിഴ്നാട്ടിലെ സാധാരണക്കാർ കാട്ടിത്തന്നത്. നീലഗിരിയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments