കോഴിക്കോട് : പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി മുസ്ലീം ലീഗ് റാലി. റാലിയിലുടനീളം അധിക്ഷേപകരമായ പരാമർശങ്ങളാണ് ഉയർന്നത്.സമുദായത്തിന് നേരെ വന്നാൽ പച്ചയ്ക്ക് കത്തിക്കും, ഓർത്തു കളിച്ചോ സൂക്ഷിച്ചു,തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെയും അധിക്ഷേപ മുദ്രാവാക്യം ഉയരുകയുണ്ടായി. വഖഫ് സംരക്ഷണ റാലി വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ച് പരിസരത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ റാലിയിലായിരുന്നു അധിക്ഷേപ പരാമർശം.ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം എന്നായിരുന്നു അധിക്ഷേപകരമായ പരാമർശം.
മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചാണ് ലീഗ് നേതാ അബ്ദുൾ റഹിമാന്റെ അധിക്ഷേപം.റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നും അബ്ദുറഹ്മാൻ കല്ലായി സമ്മേളനത്തിൽ പറഞ്ഞു.
ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെയും അബ്ദുൾ റഹിമാൻ കല്ലായി വിവാദ പ്രസ്താവന നടത്തി.
ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാർട്ടിയാണ്. ആയിരം പിണറായി വിജയൻമാർ ഒരുമിച്ച് ശ്രമിച്ചാലും മുസ്ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാൻ കഴിയില്ലെന്ന് അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. ഇതു കൂടാതെ ‘ സമുദായ ഐക്യവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കുമെന്ന് സമ്മേളനത്തിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടുവെന്നത് പഞ്ചാര പുരട്ടി പറയുന്നതാണ്, വഖഫ് ബോർഡിന്റെ അധികാരം ഇല്ലാതാക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിംലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്നും സമസ്തയുടെ മുൻനേതാക്കൾ ലീഗിനോടൊപ്പം നിന്നാണ് പ്രവർത്തിച്ചതെന്നും സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സമ്മേളനത്തിലുടനീളം സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ലീഗ് നേതാക്കൾ നടത്തിയത്.എന്നാൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ റാലിക്കിടെ ഉയർന്നതും മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപകരമായ പ്രയോഗങ്ങളും പരിധി വിട്ടെന്നാണ് വിമർശനം. റാലിയിലെ വിവാദ പരാമർശങ്ങൾക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.വിവാദ മുദ്രാവാക്യങ്ങൾ ഉയരുന്ന റാലിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
Comments