തിരുവനന്തപുരം: സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വിസിയുടെ പുനർ നിയമനമടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി ഗവർണർ മുഖ്യമന്ത്രിയ്‌ക്ക് കത്ത് നൽകി. ഇത്തരത്തിൽ കത്ത് നൽകികൊണ്ട് അസാധാരണമായ പ്രതിഷേധത്തിനാണ് ഗവർണർ വഴി തുറന്നത്.
സർവകലാശാലകളിൽ സർക്കാർ ഇടപെടൽ തുടരുകയാണെങ്കിൽ ചാൻസലർ പദവി ഒഴിയാൻ തയ്യാറെന്നാണ് ഗവർണറുടെ ഭീഷണി. ഇതോടൊപ്പം, കാലടി സംസ്‌കൃത സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതും ഗവർണറുടെ എതിർപ്പിന് കാരണമായി. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി ഇല്ലാതായി എന്നാണ് ഗവർണർ ആരോപിക്കുന്നത്. മാത്രമല്ല, സർവകലാശാലകളിൽ രാഷ്‌ട്രീയ അതിപ്രസരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂർ വിസി നിയമനത്തിനായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷന്റെ നേതൃത്വത്തിൽ മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ആ കമ്മിറ്റി തന്നെ റദ്ദാക്കി വിസിക്ക് പുനർനിയമനം നൽകിയത്. സർക്കാർ ശുപാർശ പ്രകാരമാണ് ഗവർണർ പുനർ നിയമനം അംഗീകരിച്ചത്.
Comments