തിരുവനന്തപുരം: സർവകലാശാല വിവാദങ്ങളിൽ മുഖ്യമന്ത്രിയുമായി നേർക്കുനേർ പോർമുഖം തുറന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലകളിൽ നടക്കുന്ന അനധികൃത നിയമനങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം ഇന്നും ഉന്നയിച്ചത്. ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവർണർ ആവർത്തിച്ചു. ചാൻസലർ ഭരണഘടനാ പദവിയല്ല. വി.സി. നിയമനത്തിൽ തന്റെ കൈ കെട്ടിയിടാൻ ശ്രമമാണ് നടക്കുന്നത്. നിയമനങ്ങളിലെ രാഷ്‌ട്രീയ ഇടപെടലുകൾ അസഹനീയമാണ്. ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടേണ്ട സ്ഥിതിയാണെന്നും ഗവർണർ പറഞ്ഞു.
സർവകലാശാലകളിൽ നിയമം വിട്ട് നടക്കുന്ന ബന്ധുനിയമനത്തിലും രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. സർവകലാശാലയിൽ ബന്ധുനിയമനങ്ങൾ തകൃതിയായി നടക്കുകയാണ്. ഉന്നതപദവികളിലെല്ലാം ഇഷ്ടക്കാരുടെ നിയമനവും സ്വജനപക്ഷപാതവുമാണ് നടക്കുന്നത്. കാലടി സർവകലാശാല നിയമനത്തിന് ഒറ്റപ്പേര് മാത്രം ശുപാർശ ചെയ്തത് പൂർണ്ണ ലംഘനമാണ്. വി.സി.നിയമനങ്ങളിൽ ഉൾപ്പെടെ രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടാകില്ലെന്നും നിയമങ്ങളും ചട്ടങ്ങളും പാലിച്ച് യൂണിവേഴ്‌സിറ്റികളുടെ പ്രവർത്തനം നടക്കുന്നുവെന്നും ഉറപ്പുണ്ടെങ്കിൽ മാത്രമേ ഈ പദവിയിൽ ഇരിക്കുന്നുള്ളു. ഇതിന് ഉറപ്പ് വേണം. അല്ലാതെ വെറും പേരിന് മാത്രം ചാൻസലർ പദവിയിൽ തുടരാൻ താത്പര്യമില്ല.
ഗവര്‍ണര്‍ ചാന്‍സലറായിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്. താന്‍ പരമാവധി പരിശ്രമിച്ചിട്ടും സര്‍ക്കാര്‍ സഹകരിക്കുന്നില്ല. അനധികൃത നിയമനങ്ങളെ കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടും പ്രതികരിക്കുന്നില്ല. ഇതോടെയാണ് ചാന്‍സലര്‍ പദവി ഒഴിയാന്‍ തീരുമാനിച്ചതെന്നും ഗവര്‍ണര്‍ പറയുന്നു. സര്‍വ്വകലാശാലകളിലെ രാഷ്‌ട്രീയ ഇടപെടലുകളില്‍ പ്രതിഷേധിച്ച് ചാന്‍സലര്‍ പദവി ഒഴിയാണെന്ന് ഗവര്‍ണര്‍ രേഖാമൂലം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു. സ്വന്തം രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നടപ്പാക്കാനായി സര്‍വ്വകലാശാല നിയമങ്ങള്‍ ഭേദഗതി ചെയ്ത് ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും, ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗവര്‍ണ്ണര്‍ പറഞ്ഞിരുന്നു.
Comments