കാബൂൾ: താലിബാൻ ഭീകരരുടെ ഭരണത്തിൽ ദുരിതം അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് ഇന്ത്യയുടെ സഹായ ഹസ്തം. ജീവൻ രക്ഷാ മരുന്നുകളുമായി കേന്ദ്രസർക്കാർ അയച്ച വിമാനം കാബൂളിലെത്തി. 1.6 മെട്രിക് ടൺ മരുന്നുകളാണ് ഇന്ത്യ അയച്ചത്.
മരുന്നുകളുമായി പ്രത്യേക ചരക്ക് വിമാനം ഇന്ന് രാവിലെയാണ് കാബൂൾ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. പാകിസ്താന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് അഫ്ഗാൻ ജനതയെ സഹായിക്കുന്നതിനായി ഇന്ത്യ മരുന്നുകൾ എത്തിച്ചത്.
അഫ്ഗാനിസ്ഥാനിലേക്ക് ചരക്കുമായി പറക്കുന്നതിന് വ്യോമപാത തുറക്കില്ലെന്ന് പാകിസ്താൻ വ്യക്തമാക്കിയിരുന്നു. ദുരിതത്തിലായ അഫ്ഗാൻ ജനതയെ ഇന്ത്യ സഹായിക്കുന്നത് തടയുകയായിരുന്നു ഇമ്രാൻ ഖാൻ സർക്കാറിന്റെ ലക്ഷ്യം. എന്നാൽ അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യ നടത്തിയ നയതന്ത്ര സമ്മർദ്ദങ്ങളെ തുടർന്ന് വിമാനത്തിന് സഞ്ചരിക്കാൻ അനുമതി ലഭിക്കുകയായിരുന്നു. ദുരിതം അനുഭവിക്കുന്ന അഫ്ഗാനിസ്ഥാന് ഇന്ത്യൻ ജനതയുടെ സമ്മാനം എന്നാണ് ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ അംബാസിഡർ ഫരീദ് മാമുദസി കേന്ദ്രസർക്കാറിന് നന്ദി അറിയിച്ച് ട്വിറ്ററിൽ കുറിച്ചത്.
താലിബാൻ ഭരണം പിടിച്ചെടുത്തിനുശേഷം കടുത്ത മരുന്നു ക്ഷാമമാണ് അഫ്ഗാനിസ്ഥാൻ അഭിമുഖീകരിക്കുന്നത്. പാരസെറ്റാമോൾ ഗുളിക അടക്കമുള്ളവ രാജ്യത്ത് ഇപ്പോൾ കിട്ടാക്കനിയാണ്. ആശുപത്രികളിൽ മരുന്നുകൾ എത്തുന്നില്ല. താലിബാന്റെ അധിനിവേശത്തിന് ശേഷം ലോകരാജ്യങ്ങളുടെ സാമ്പത്തിക സഹായം അഫ്ഗാനിസ്ഥാന് ലഭിക്കുന്നില്ല. സമസ്ത മേഖലകളിലും അതിരൂക്ഷമായ പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാൻ നേരിടുന്നത്.
Comments