ബംഗളൂരു : കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വ്യോമസനേ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനായി പ്രാർത്ഥനയോടെ പിതാവ്. വരുൺ സിംഗ് ഉടനെ പൂർണ ആരോഗ്യവാനായി മടങ്ങിവരുമെന്ന് പിതാവ് വിരമിച്ച കേണൽ കെപി സിംഗ് പറഞ്ഞു. ധീര യോദ്ധാവാണ് തന്റെ പുത്രൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിലാണ് വരുൺ സിംഗ് ചികിത്സയിലുള്ളത്.
വരുൺ സിംഗ് വിജയിയായി തിരിച്ചുവരും. അവൻ യോദ്ധാവാണ്. ഉറപ്പായും ജീവിതത്തിലേക്ക് മടങ്ങിവരും. വരുണിന്റെ ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്നുണ്ട്. മികച്ച കൈകളിലാണ് വരുൺ ഇപ്പോൾ ഉളളതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ചികിത്സയാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്നത്. വിദഗ്ധ ഡോക്ടർമാരാണ് പരിചരിക്കുന്നത്. രാജ്യത്തിന്റെ മുഴുവൻ പ്രാർത്ഥനയും അവനൊപ്പമാണ്. അവന് അറിയാത്ത നിരവധി പേരാണ് തന്റെ അടുത്തെത്തി ആത്മവിശ്വാസം നൽകിയത്. ഒരാൾക്ക് ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും വലിയ സ്‌നേഹമാണ് ഇതെന്നും കേണൽ കെപി സിംഗ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് വരുൺ സിംഗിനെ വെല്ലിംഗ്ടൺ ആശുപത്രിയിൽ നിന്നും ബംഗളൂരുവിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ശരീരം മരുന്നുകളോട് പ്രതികരിക്കുന്നത് ആശ്വാസമേകുന്നുണ്ട്.
Comments