പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശബരിമലയിൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച സേഫ് സോൺ പദ്ധതി നിർത്തലാക്കി. ശബരിമല പാതയിൽ, അയ്യപ്പന്മാരുടെ ഗതാഗതം സുഗമമാക്കാൻ മോട്ടോർ വാഹന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സേഫ് സോൺ. സർക്കാരിൽ നിന്നുള്ള ധനസഹായം നിർത്തലാക്കിയതിനെ തുടർന്നാണ് പദ്ധതി നിർത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
പദ്ധതി നിർത്തലാക്കിയത് തൊട്ടുപിന്നാലെ പാതയിൽ അപകടങ്ങൾ തുടർ കഥയാവുകയാണ്. വ്യാഴാഴ്ച ഇടുക്കി അമലഗിരിയിൽ, ആന്ധ്രയിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചിരുന്നു. കൂടാതെ, കെഎസ്ആർടിസിയും അയ്യപ്പന്മാരുടെ വാഹനവും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങളിൽ നിന്ന് അയ്യപ്പ ഭക്തരെയും മറ്റ് യാത്രക്കാരെയും രക്ഷിക്കാനാണ് മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതി ആരംഭിച്ചത്.
സേഫ് സോൺ പദ്ധതി നടപ്പാക്കിയ വർഷങ്ങളിൽ അപകട നിരക്ക് വളരെ അധികം കുറഞ്ഞിരുന്നു. എന്നാൽ പദ്ധതി നിലച്ചതോടെ, അപകടങ്ങൾ വീണ്ടും വർദ്ധിക്കുകയാണ്. നിലവിൽ പോലീസ് മാത്രമാണ് തീർത്ഥാടകരുടെ രക്ഷയ്‌ക്കുള്ളതെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
പദ്ധതിയുടെ ഭാഗമായി ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ അയ്യപ്പ ഭക്തർ കൂടുതൽ സഞ്ചരിക്കുന്ന വഴികളിൽ 420 ദൂരത്തിലും 24 മണിക്കൂറും മോട്ടോർ വാഹന വകുപ്പ് പട്രോളിംഗ് നടത്തുമായിരുന്നു. ഇലവുങ്കലിൽ ക്രമീകരിച്ച കൺട്രോൾ റൂമിൽ നിന്ന് എല്ലാം നിയന്ത്രിക്കുന്നത്. കൺട്രോൾ റൂമിൽ നിന്നും കൊടും വളവുകളും, കയറ്റങ്ങളും, ഇറക്കങ്ങളും നിറഞ്ഞ പാതയിൽ ഡ്രൈവർമാർക്ക് നിർദ്ദേശവും സഹായവും നൽകും. ഇത്തവണയും ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ ഓഫീസും ആരംഭിച്ചു എന്ന് അധികൃതർ പറഞ്ഞു.
പ്രതിവർഷം 70 മുതൽ 90 ലക്ഷം രൂപ വരെയായിരുന്നു പദ്ധതിയുടെ നടത്തിപ്പിനായി സർക്കാരിൽ നിന്നും ലഭിച്ചിരുന്നത്. എന്നാൽ ഈ വർഷം ഒരു രൂപ പോലും നൽകിയില്ല. മാത്രമല്ല, പദ്ധതിയുടെ ഭാഗമായി നിയോഗിച്ച താൽക്കാലിക ഡ്രൈവർമാർക്ക് ശമ്പളവും നൽകിയില്ല. പെട്രോൾ പമ്പുകളിൽ കുടിശ്ശിക വർദ്ധിച്ചതോടെ ഇന്ധനവും ലഭിക്കാതായി എന്ന് അധികൃതർ പരാതിപ്പെട്ടു.
Comments