മാഡ്രിഡ്: സ്പാനിഷ് ലീഗായ ലാ ലീഗയിൽ റയലിനും വലൻസിയയും മുന്നേറിയപ്പോൾ ബാഴ്‌സലോണയ്‌ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇന്നലെ അത്‌ലറ്റികോ മാഡ്രിഡുമായി ഏറ്റുമുട്ടിയപ്പോൾ ജയം റയലിനൊപ്പമായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ ജയിച്ചത്. അതേ സമയം മികച്ച ഒരു ജയത്തിനായി ഇനിയും ബാഴ്‌സലോണ കാത്തിരിക്കുകയാണ്. ഒസാസുന ഇന്നലെ ബാഴ്‌സലോണയെ 2-2ന് സമനിലയിൽ പിടിച്ചു. മറ്റ് മത്സരങ്ങളിൽ വലൻസിയയും വിയാറലും സെവിയയും ജയം നേടി.
ഇരുപകുതികളിലുമായി നേടിയ ഗോളുകളിലൂടെയാണ് റയൽ ജയം സ്വന്തമാക്കിയത്. 16-ാം മിനിറ്റിൽ കരീം ബൻസേമയും 57-ാം മിനിറ്റിൽ മാർകോ അസെൻസോയുമാണ് ഗോളുകൾ നേടിയത്. കളിയിലുടനീളം വ്യക്തമായ ആധിപത്യമാണ് റയൽ നേടിയത്. പാസ്സുകളുടെ എണ്ണത്തിലും ഷോട്ടുകളുടെ എണ്ണത്തിലും റയൽ തന്നെയാണ് മുന്നിട്ടുനിന്നത്.
ബാഴ്‌സലോണയെ അവസാന നിമിഷത്തിൽ ഞെട്ടിച്ചാണ് ഒസാസുന സമനില പിടിച്ചത്. കളിയുടെ 12-ാം മിനിറ്റിൽ ബാഴ്‌സ മുന്നിലെത്തിയെങ്കിലും തൊട്ടുപുറകേ ഒസാസുന സമനില പിടിച്ചു. 49-ാം മിനിറ്റിൽ അബ്ദേ എസ്സാൽസൗലി ബാഴ്‌സയെ 2-1ന് മുന്നിലെത്തി ച്ചെങ്കിലും 86-ാം മിനിറ്റിൽ ഒസാസുനയ്‌ക്കായി സീക്വൽ വിയ നിർണ്ണായക സമനില ഗോൾ നേടി. 16 മത്സരങ്ങളിലായി 6 ജയവും 6 സമനിലയും നാലു തോൽവിയുമായി എട്ടാം സ്ഥാനത്താണ് ബാഴ്‌സയുള്ളത്.
Comments