ചെന്നൈ:ഐപിഎസ് ഉദ്യോഗസ്ഥനെതിരെയും പ്രമുഖ ചാനലിനുമെതിരെയും ക്രിക്കറ്റ് താരം എം.എസ് ധോണി നൽകിയ കേസ് തള്ളാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു.ഒത്തുകളി ആരോപണങ്ങൾ ഉന്നയിച്ചതിന് ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പത്ത് കുമാറിനെതിരെയും സീ മീഡിയയ്‌ക്കുമെതിരെ താരം 100 കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുത്തിരുന്നു.
താരം നൽകിയ മാനനഷ്ടക്കേസ് തള്ളണം എന്നാവശ്യപ്പെട്ട് ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പത്ത് കുമാർ നൽകിയ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ഉദ്യോഗസ്ഥന് രേഖാമൂലമുള്ള പ്രസ്താവന സമർപ്പിക്കാൻ കോടതി അനുവദിച്ചു. കേസിൽ വാദം കേൾക്കുന്നത് ഡിസംബർ 15 ലേക്ക് മാറ്റി.
ഐപിഎൽ ഒത്തുകളിയിൽ പങ്കുണ്ടെന്ന അപകീർത്തികരമായ വാർത്ത സംപ്രേഷണം ചെയ്ത് തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് കാട്ടിയാണ് ധോണി മാനനഷ്ടക്കേസ് നൽകിയത്.തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കോടതിയിൽ തെളിയിക്കുകയോ ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയുകയോ ചെയ്തില്ലെങ്കിൽ 100 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ധോണി മാനനഷ്ടക്കേസ് നൽകിയത്.
ഐപിഎൽ ഒത്തുകളി അന്വേഷിച്ച മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുളള രണ്ട് ഇന്ത്യൻ താരങ്ങൾ ധോണിയും റെയ്‌നയുമാണെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള റിപ്പോർട്ട് സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ചാനലിനെ വിലക്കണമെന്നും അന്ന് താരം ഹർജിയിൽ ആവശ്യപ്പട്ടു. കേസ് തീർപ്പാകും വരെ ഇത്തരം വാർത്തകളോ അഭിമുഖങ്ങളോ സംപ്രേഷണം ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി സീ ടിവിക്ക് നിർദേശം നൽകിയിയിരുന്നു.
2014 ൽ ഇംഗ്ലണ്ടിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിൽ ധോണി ഒത്തുകളിച്ചെന്നാണ് ചാനൽ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലൂടെ ആരോപിച്ചത്.മഹേന്ദ്രസിംഗ് ധോണി ക്രിക്കറ്റ് വാതുവെയ്പ്പ് നടത്തിയെന്നും അതിന് വ്യക്തമായ തെളിവുകളുണ്ടെന്നുമുള്ള സുനിൽ ദേവിന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. അന്ന് തുടർച്ചയായ മഴകാരണം പിച്ച് വളരെ മോശമായിരുന്നു.അതുകൊണ്ടുതന്നെ ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കാമെന്നാണ് ടീം മീറ്റിംഗിനിടെ തീരുമാനിച്ചത്. എന്നാൽ ടോസ് നേടിയിട്ടും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.പ്രതീക്ഷിച്ചപോലെ തന്നെ ഇന്ത്യ മത്സരത്തിൽ പരാജയപ്പെട്ടു. കളി അവസാനിക്കാൻ ബാക്കി നിൽക്കേ ഒരു ഇന്നിംഗ്സിനും 54 റൺസിനുമാണ് ടീം തോറ്റത്. മുൻ ഇംഗ്ലണ്ട് താരം ജെഫ്രി ബോയ്‌ക്കോട്ടും ധോണിയുടെ തീരുമാനത്തിനെതിരെ ചോദ്യമുയർത്തിയിരുന്നു.
Comments