ന്യൂഡൽഹി:സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിംഗ് നിയമ പ്രകാരം ഇതിന് ലൈസൻസില്ലെന്നും ആർബിഐ അംഗീകാരമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.സഹകരണ സംഘങ്ങൾക്ക് ബാങ്കുകൾ എന്ന് ഉപയോഗിക്കാൻ അധികാരമില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സഹകരണ സ്ഥാപനങ്ങൾക്ക് ബാങ്ക് ,ബാങ്കർ എന്നിങ്ങനെ ഉപയോഗിക്കാനാവില്ലെന്നായിരുന്നു റിസർവ് ബാങ്ക് നിലപാട്. ഈ നിലപാട് തിരുത്താൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.സഹകരണബാങ്ക് വിഷയത്തിൽ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മന്ത്രി കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
പ്രാഥമിക സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്,വോട്ടവകാശമില്ലാത്ത അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്നത്.2020 സെപ്റ്റംബറിൽ നിലവിൽ വന്ന ബാങ്കിങ് റഗുലേഷൻ ഭേദഗതി ചട്ടപ്രകാരമാണ് സഹകരണ സംഘങ്ങൾക്കു ബാങ്കിങ്ങിൽ നിയന്ത്രണം കൊണ്ടു വന്നത്. എന്നാൽ ഈ വ്യവസ്ഥ കേരളത്തിൽ നിർദ്ദേശിക്കപ്പെട്ട പോലെ നടപ്പാക്കാനായില്ല.
1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ ഏഴു പ്രകാരം അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കാൻ കഴിയുക. സഹകരണ സ്ഥാപനങ്ങൾ ഇതിനു പുറത്താണ്. സമ്പാദ്യങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ നൽകാനുമാകില്ല.
Comments