ഗുരുവായൂർ: ഏകാദശി നാളിൽ ഭക്തിസാന്ദ്രമായി ഗുരുവായൂർ ശ്രീകൃഷ്ണ സന്നിധി. കൊറോണ കാലത്തെ കഷ്ടതകളൊഴിഞ്ഞ് ഗുരുവായൂരപ്പനെ കൺനിറയെ കാണാനായതിന്റെ ആനന്ദത്തിലാണ് ഭക്തർ. പരമാവധി ഇളവുകൾ നൽകിയതോടെ കണ്ണനെ കാണാനും ചടങ്ങുകളിൽ പങ്കെടുക്കാനും ക്ഷേത്രനടയിലേക്ക് ഭക്തരുടെ ഒഴുക്കായി.
ചുറ്റമ്പലത്തിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ ഒഴിവാക്കിയാണ് ഭക്തർക്ക് ദർശനം അനുവദിച്ചിരുന്നത്. അതിനാൽ ശ്രീകോവിലിന് അടുത്തെത്തി ഭഗവാനെ ദർശിക്കാൻ ബുക്ക് ചെയ്തവർക്ക് സാധിച്ചു. കൊറോണയുടെ ഭാഗമായി കഴിഞ്ഞ തവണ ഒഴിവാക്കിയ പ്രസാദ ഊട്ട് ഇത്തവണ നടത്തി. പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ഊട്ട് നടത്തുന്നത്.
വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർക്കും നെയ്വിളക്ക് വഴിപാട് ചീട്ടാക്കിയവർക്കുമാണ് ദർശനാനുമതി. ഓൺലൈനിൽ ബുക്ക് ചെയ്യുന്നതിലൂടെ ഏകാദശി ദിനത്തിൽ പരമാവധി 10,000 പേർക്ക് ദർശനം നൽകാൻ തീരുമാനമായിരുന്നു.
ഉച്ചതിരിഞ്ഞ് സ്വർണകോലത്തിൽ പാർത്ഥ സാരഥി ക്ഷേത്രത്തിലേക്ക് ഭഗവാന്റെ എഴുന്നള്ളിപ്പ് നടക്കും. മൂന്ന് ആനകളാണ് എഴുന്നള്ളിപ്പിന് ഉണ്ടാകുക. കൊറോണയ്‌ക്ക് മുൻ നാളുകളിലുണ്ടായിരുന്ന ഏകാദശിയുടെ അതേ ചിട്ടവട്ടങ്ങളും ചടങ്ങുകളും ഒരിടവേളയ്‌ക്ക് ശേഷം ദർശിക്കാൻ കഴിഞ്ഞതിന്റെ ആനന്ദത്തിലാണ് ഭക്തരെല്ലാവരും.
Comments